KeralaNEWS

”ഒരു കുറ്റബോധവുമില്ല, സൗന്ദര്യം തീരെ ഇല്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്”! അധിക്ഷേപം തുടര്‍ന്ന് സത്യഭാമ

തൃശൂര്‍: നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ച് കലാമണ്ഡലം സത്യഭാമ. ഞാന്‍ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷന്‍മാര്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു.

വര്‍ണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. പരാമര്‍ശത്തില്‍ ഒരു കുറ്റബോധവും ഇല്ല. ഞാന്‍ ഇനിയും പറയും. എന്റെ കലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഞാന്‍ പ്രതികരിക്കും. ഞാന്‍ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴില്‍പോലെയല്ല, ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നും മാധ്യമപ്രവര്‍ത്തകരോട് സത്യഭാമ പറഞ്ഞു.

Signature-ad

യുവജനോത്സവത്തിന് മാര്‍ക്കിടുമ്പോള്‍ സൗന്ദര്യത്തേക്കുറിച്ചുള്ള കോളം എടുത്തുകളയിക്കാന്‍ നിങ്ങളെക്കൊണ്ട് പറ്റുമോ? എത്രയോ സ്ഥലത്ത് സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് മാര്‍ക്ക് കൊടുത്തിട്ട് എന്റെ അടുത്തുവന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട് എന്ത് സൗന്ദര്യമുണ്ട് ആ കുട്ടിക്കെന്ന്. കറുത്തകുട്ടിയ്ക്ക് പരിശീലനം നല്‍കും, എന്നാല്‍ മോളേ മത്സരത്തിന് പോകേണ്ട എന്നുപറയും. സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് സൗന്ദര്യം ഉണ്ടാക്കിയെടുക്കുകയാണ് ഇപ്പോള്‍ പലരും. സൗന്ദര്യം തീരെ ഇല്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്. ഭംഗിയുള്ളവരും സൗന്ദര്യമുള്ളവരും മോഹിനിയാട്ടത്തിലേക്ക് വന്നാലേ മോഹിനിയാട്ടത്തിന് ഭംഗിയുള്ളൂ. മോഹിനിയാട്ടം പെണ്‍കുട്ടികളേ ചെയ്യാവൂ, സത്യഭാമ വ്യക്തമാക്കി.

ആര്‍എല്‍വി രാമകൃഷ്ണനും താനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും തനിയ്ക്ക് നീനാ പ്രസാദിന്റെയോ മേതില്‍ ദേവികയുടെയോ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അവര്‍ പറഞ്ഞു. ഇത്രയും ധാര്‍ഷ്ഠ്യം പാടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇത് എന്റെ വീടാണ്, മനസ്സിലായോ എന്നായിരുന്നു പ്രതികരണം.

നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്. നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സം?ഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു.

ഇതിന് പ്രതികരണവുമായി ആര്‍.എല്‍.വി രാമകൃഷ്ണന്‍ രംഗത്ത് വന്നതോടെയാണ് വലിയ ചര്‍ച്ചയായത്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ കുറിച്ചു.

 

Back to top button
error: