KeralaNEWS

”സുരേഷ് ഗോപിക്ക് എന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം വേണ്ട; സ്വാഗതം”

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപിക്ക് എന്നെ കാണാന്‍ ആരുടെയും അനുവാദം വേണ്ടെന്നും എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണു കലാമണ്ഡലം ഗോപി സമൂഹമാധ്യമത്തില്‍ നിലപാട് വ്യക്തമാക്കിയത്.

”സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാം” കലാമണ്ഡലം ഗോപി കുറിപ്പില്‍ വ്യക്തമാക്കി.

Signature-ad

കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം തേടാന്‍ സുരേഷ് ഗോപി വീട്ടിലേക്കുവരാന്‍ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടര്‍ വിളിച്ചുപറഞ്ഞെന്നും വരേണ്ടെന്നു പറഞ്ഞപ്പോള്‍ ‘ആശാനു പത്മഭൂഷണ്‍ കിട്ടണ്ടേ’ എന്നു ചോദിച്ചെന്നും ഗോപിയുടെ മകന്‍ രഘു ഗുരുകൃപ സമൂഹമാധ്യമത്തില്‍ എഴുതിയത് വന്‍ ചര്‍ച്ചയായിരുന്നു. ‘അങ്ങനെ എനിക്ക് പത്മഭൂഷണ്‍ വേണ്ട’ എന്നു കലാമണ്ഡലം ഗോപി മറുപടി നല്‍കിയെന്നും ആ ഗോപിയല്ല ഈ ഗോപിയെന്നു മനസ്സിലാക്കണമെന്നും രഘു പറഞ്ഞു. പോസ്റ്റ് രഘു പിന്‍വലിച്ചു. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ പേരാമംഗലത്താണു കലാമണ്ഡലം ഗോപിയുടെ വീട്.

കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു സുരേഷ് ഗോപി പ്രതികരിച്ചു. പാര്‍ട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം എനിക്കു ഗുരുതുല്യനാണ്. മണ്ഡലത്തില്‍ ആരെയൊക്കെ കാണണമെന്നു പട്ടിക തയാറാക്കിയിരിക്കുന്നതു പാര്‍ട്ടിയാണ്. ഗോപിയാശാനെയും കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാന്‍ ശ്രമിക്കും. അദ്ദേഹം അനുവദിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ മനസ്സില്‍ സങ്കല്‍പിച്ച് ഗുരുദക്ഷിണ ഗുരുക്കന്മാരുടെ ഗുരുവായ ഗുരുവായൂരപ്പനു മുന്‍പില്‍ സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

 

Back to top button
error: