KeralaNEWS

”ഞാന്‍ മുന്‍ എസ്എഫ്‌ഐക്കാരന്‍; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ കാണും”

തൃശൂര്‍: കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാന്‍ ശ്രമിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. കരുണാകരന്റെ സ്മൃതികുടീരം സന്ദര്‍ശിക്കണോ എന്ന് എന്റെ നേതാക്കള്‍ പറയട്ടെ എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

”ഞാന്‍ മുന്‍ എസ്എഫ്‌ഐക്കാരന്‍ ആണെന്നതു സിപിഎം നേതാവ് എം.എ.ബേബിക്ക് അറിയാം. ഇക്കാര്യം നിങ്ങള്‍ ബേബിയോടു ചോദിക്കൂ. ബേബിയുടെ ക്ലാസില്‍ ഞാനിരുന്നിട്ടുണ്ട്. കെ.കരുണാകരനോട് നീതി കാണിച്ചോ എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. കരുണാകരന്റെ കുടുംബവുമായുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്, അത് തുടരും. കരുണാകരന്‍ ജനകീയ നേതാവായിരുന്നു. കരുണാകരന്റെ സ്മൃതികുടീരം സന്ദര്‍ശിക്കണോ എന്ന് എന്റെ നേതാക്കള്‍ പറയട്ടെ. സന്ദര്‍ശനം എല്ലാവര്‍ക്കും സ്വീകാര്യമാകണം. ഒരിടത്തും കടന്നു കയറില്ല.

Signature-ad

എന്റെ വീട്ടിലേക്ക് ഒരുപാട് പേര്‍ വോട്ടുതേടി വന്നിട്ടുണ്ട്. വന്നവരെയെല്ലാം ഞാന്‍ സ്വീകരിച്ചു. ഗോപിയാശാന്‍ എന്നെ സ്വീകരിക്കാത്തത് അവരുടെ രാഷ്ട്രീയ ബാധ്യത, അത് അവഗണനയല്ല. എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോടു ചോദിക്കണം. ആ സ്‌നേഹം ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്. കരുണാകരന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ വന്നതില്‍ രാഷ്ട്രീയമില്ല, വോട്ട് അഭ്യര്‍ഥിച്ചിട്ടില്ല. വോട്ട് ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. യോഗ്യമെന്നു തോന്നുന്നതാണു വ്യക്തികള്‍ ചെയ്യുക. വ്യക്തികളുടെ ബലാബലത്തിലാവും എന്റെ വിജയം” സുരേഷ് ഗോപി പറഞ്ഞു.

കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം തേടാന്‍ സുരേഷ് ഗോപി വീട്ടിലേക്കുവരാന്‍ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടര്‍ വിളിച്ചുപറഞ്ഞെന്നും വരേണ്ടെന്നു പറഞ്ഞപ്പോള്‍ ‘ആശാനു പത്മഭൂഷണ്‍ കിട്ടണ്ടേ’ എന്നു ചോദിച്ചെന്നും ഗോപിയുടെ മകന്‍ രഘു ഗുരുകൃപ സമൂഹമാധ്യമത്തില്‍ എഴുതിയത് വന്‍ ചര്‍ച്ചയായിരുന്നു. ‘അങ്ങനെ എനിക്ക് പത്മഭൂഷണ്‍ വേണ്ട’ എന്നു കലാമണ്ഡലം ഗോപി മറുപടി നല്‍കിയെന്നും ആ ഗോപിയല്ല ഈ ഗോപിയെന്നു മനസ്സിലാക്കണമെന്നുമാണു രഘുവിന്റെ കുറിപ്പിന്റെ തുടക്കം. വ്യാപകമായി ചര്‍ച്ചയായപ്പോള്‍ പോസ്റ്റ് രഘു പിന്‍വലിച്ചു. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ പേരാമംഗലത്താണു കലാമണ്ഡലം ഗോപിയുടെ വീട്.

കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു സുരേഷ് ഗോപി പ്രതികരിച്ചു. പാര്‍ട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ അറിവോടെയാണോ എന്നറിയില്ല. അദ്ദേഹം എനിക്കു ഗുരുതുല്യനാണ്. മണ്ഡലത്തില്‍ ആരെയൊക്കെ കാണണമെന്നു പട്ടിക തയാറാക്കിയിരിക്കുന്നതു പാര്‍ട്ടിയാണ്. ഗോപിയാശാനെയും കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം അനുവദിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ മനസ്സില്‍ സങ്കല്‍പിച്ച് അദ്ദേഹത്തിനുള്ള ഗുരുദക്ഷിണ ഗുരുക്കന്മാരുടെ ഗുരുവായ ഗുരുവായൂരപ്പനു മുന്‍പില്‍ സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Back to top button
error: