KeralaNEWS

നേര്യമംഗലത്ത്  കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു, മൃതദേഹം മോർച്ചറിയിൽ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചെടുത്ത് കോൺഗ്രസ് പ്രതിഷേധം 

    കാട്ടാനയുടെ  ആക്രമണത്തിൽ ഇടുക്കി നേര്യമം​ഗലത്ത് വയോധികയ്ക്ക് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (72) ആണ് രാവിലെ 9 മണിയോടെ കൃഷിയിടത്തില്‍ കയറിയ കാട്ടാനയുടെ ആക്രമണത്തിൽ  കൊല്ലപ്പെട്ടത്.   രാവിലെ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇന്ദിര രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടുക്കിയില്‍ രണ്ട് മാസത്തിനിടെ അഞ്ച് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Signature-ad

  കൊല്ലപ്പെട്ട ഇന്ദിരയുടെ
മൃതദേഹവുമായി കോതമംഗലത്ത് കോൺഗ്രസ് പ്രതിഷേധം. മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് ടൗണിൽ പ്രതിഷേധ മാർച്ച് നടക്കുന്നത്.  പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ‘പൊലീസ് ഗോ ബാക്ക്’ മുദ്രാവാക്യവുമായി പ്രതിഷേധക്കാർ തെരുവിലിറങ്ങി.  വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മതി ഇന്ദിരയുടെ പോസ്റ്റ്മോർട്ടമെന്ന് കുടുംബവും അറിയിച്ചു.  ബലം പ്രയോഗിച്ചാണ് മോർച്ചറിയിൽ നിന്ന് മൃതദേഹം പ്രതിഷേധത്തിനു വേണ്ടി എടുത്തു കൊണ്ടുപോയത്.

ഇൻക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് കോൺഗ്രസ് നേതാക്കളോട് പറഞ്ഞു. ഇതേത്തുടർന്ന് പൊലീസും നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഡിവൈഎസ്പിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പിടിച്ചു തള്ളി. മന്ത്രിമാർ സ്ഥലത്തെത്തിയ ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നും നേതാക്കൾ അറിയിച്ചു.

Back to top button
error: