KeralaNEWS

പാപ്പാന്‍ ചായകുടിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ആന ലോറിയില്‍ നിന്ന് ഇറങ്ങിയോടി; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു, ഒടുവില്‍ തളച്ചു

പാലക്കാട്: ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടിയ ആനയെ തളച്ചു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തതായി റിപ്പോര്‍ട്ടുണ്ട്.

പാലക്കാട് നഗരപരിധിയില്‍പ്പെടുന്ന വടക്കുംമുറി ഭാഗത്തുവച്ചാണ് സംഭവം. പട്ടാമ്പി നേര്‍ച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ച് ലോറിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് വിരണ്ടോടിയത്. പാപ്പാന്‍ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് സംഭവം. മുത്തു എന്ന അക്കരമേല്‍ ശേഖരന്‍ എന്ന ആനയാണ് വിരണ്ടോടിയത്. ആളൊഴിഞ്ഞ സ്ഥലത്ത് നിലയുറപ്പിച്ച ആന ശാന്തനായതോടെ പാപ്പാന്മാര്‍ പഴവും മറ്റും എറിഞ്ഞുകൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് തളച്ചത്.

ആടിനെ മേയ്ക്കുന്നതിനിടെ വയലില്‍ വിശ്രമിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശി കാന്തസ്വാമിയ്ക്കാണ് ചവിട്ടേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില തൃപ്തികരമാണ്. വലിയ രീതിയിലുള്ള നാശനഷ്ടമാണ് ആന പ്രദേശത്തുണ്ടാക്കിയത്. സമീപത്തെ വീടുകള്‍ക്ക് സമീപത്തുകൂടെ പോയ ആന പലതും തല്ലിത്തകര്‍ത്തു. വാളയാര്‍ – വടക്കഞ്ചേരി പാത മുറിച്ചു കടന്ന ആന ഒരു ഓട്ടോ തകര്‍ത്തു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം അമ്പാട് എന്ന സ്ഥലത്ത് നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് തളച്ചത്.

അതേസമയം, ഇന്നലെ രാത്രി നേര്‍ച്ചയ്ക്കിടെ ഉപാഘോഷ കമ്മിറ്റികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ പത്തുപേര്‍ക്കു പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസെത്തി ലാത്തിവീശി.

 

 

 

 

 

Back to top button
error: