IndiaNEWS

ഡൽഹിയിൽ അദ്ധ്യാപികയായ ബിജെപി പ്രവര്‍ത്തക മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്‌കൂള്‍ വളപ്പിലെ അടഞ്ഞുകിടന്ന കടമുറിയില്‍

ഡല്‍ഹി: കാണാതായ അദ്ധ്യാപികയും ബിജെപി പ്രവർത്തകയുമായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കൻ ഡല്‍ഹിയിലെ നരേലയിലാണ് സംഭവം.

സ്‌കൂള്‍ വളപ്പിലെ അടഞ്ഞുകിടന്ന സ്റ്റേഷനറി കടയിലാണ്  28കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നരേലയിലെ സ്വതന്ത്ര നഗറിലെ സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപികയും സജീവ ബിജെപി പ്രവർത്തകയുമായ വർഷ പവാർ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഫെബ്രുവരി 24 മുതലാണ് യുവതിയെ കാണാതായത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ പിതാവ് വിജയ് കുമാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അടഞ്ഞു കിടന്ന കട മുറിക്കുള്ളില്‍ നിന്ന് വർഷയുടെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം, സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. യുവതിയുടെ ബിസിനസ് പങ്കാളി കൂടിയായ സോഹൻ ലാലിനെയാണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സോനിപത്തിലാണ് സോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സോഹനുമായി ചേർന്നാണ് വർഷ പ്ലേ സ്‌കൂള്‍ ആരംഭിച്ചതെന്നും ഫെബ്രുവരി 24ന് വീട്ടില്‍ നിന്ന് പോയ വർഷയെ സോഹൻ ലാലിനൊപ്പമാണ് അവസാനമായി കണ്ടതെന്നും പിതാവ് വിജയ് കുമാർ പറഞ്ഞിരുന്നു.വർഷയെ കൊലപ്പെടുത്തിയ ശേഷം സോഹൻ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: