KeralaNEWS

സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ നിന്നൊഴിഞ്ഞ് വിഡി സതീശൻ; ആരോഗ്യ പ്രശ്നങ്ങളെന്ന് വിശദീകരണം

പത്തനംതിട്ട: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറയുന്നത്. പത്തനംതിട്ട ഡിസിസി ഓഫീസില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് ആയിരുന്നു വാർത്താസമ്മേളനം നടക്കേണ്ടിയിരുന്നത്.

Signature-ad

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്ത സമ്മേളനത്തിന് വിഡി സതീശന്‍ എത്താന്‍ വൈകിയതിന് സുധാകരന്‍ അസഭ്യപ്രയോഗം നടത്തിയിരുന്നത് വിവാദമായിരുന്നു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് ചോദിച്ച സുധാകരന്‍ അസഭ്യപദപ്രയോഗത്തിലൂടെയായിരുന്നു തന്റെ നീരസം അറിയിച്ചത്. ഇത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമായിട്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള മൂപ്പിളമ തർക്കമാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. മുൻകാലങ്ങളിലും ശക്തമായ ഗ്രൂപ്പുകള്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. അത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായിരുന്നു.

കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻചാണ്ടിയിമെല്ലാം കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് ചൂടും ചൂരും നല്‍കിയവരായിരുന്നു. അപ്പോഴും ഒപ്പം നില്‍ക്കുന്നവരെ സംരക്ഷിക്കാനും പാർട്ടിയുടെ സംഘടനാ സംവിധാനത്തെ മാനിക്കുവാനും നേതാക്കളോട് പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കാനും പെരുമാറാനും അവർക്കെല്ലാം കഴിഞ്ഞിരുന്നു.

എന്നാല്‍, ഒന്നാം ക്ലാസിലെ കുട്ടികളെ പോലെ വാശി പിടിക്കുകയും തെരുവ് റൗഡികളെ പോലെ സംസാരിക്കുകയും ചെയ്യുന്ന നേതാക്കളെന്ന പ്രതിച്ഛായയിലേക്ക് കുതിക്കുന്ന കെ സുധാകരനും വി ഡി സതീശനും കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല എന്നതാണ് അണികളുടെ ആശങ്ക.

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമായിട്ടും ആത്മരതിയില്‍ ആറാടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകള്‍ പാർട്ടിക്ക് തിരിച്ചടിയായേക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Back to top button
error: