KeralaNEWS

”മാസപ്പടിയില്‍ യഥാര്‍ഥ പ്രതി മുഖ്യമന്ത്രി, നൂറു കോടിയോളം രൂപ കൈപ്പറ്റി; മകളെ സംശയനിഴലില്‍ നിര്‍ത്തുന്നത് എന്തിന്?”

തിരുവനന്തപുരം: കരിമണല്‍ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ കമ്പനിക്കായും അവര്‍ പ്രമോട്ട് ചെയ്യുന്ന കെആര്‍എംഇഎല്‍ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടി കേസിലെ യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലില്‍ നിര്‍ത്തുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു. ഈ വിഷയത്തില്‍ മന്ത്രിമാരായ പി.രാജീവിനെയും എം.ബി. രാജേഷിനെയും കുഴല്‍നാടന്‍ സംവാദത്തിനു വെല്ലുവിളിച്ചു.

സിഎംആര്‍എലിനും കെആര്‍എംഇഎലിനുമായി മുഖ്യമന്ത്രി നിയമവിരുദ്ധമായി കൂടുതല്‍ ഇടപെടലുകള്‍ നടത്തിയതിന്റെ തെളിവുകള്‍ കുഴല്‍നാടന്‍ പുറത്തുവിട്ടു. റവന്യൂവകുപ്പിന്റെ അധികാര പരിധിയിലുള്ള വിഷയത്തില്‍, സിഎംആര്‍എലിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് ആരോപണം. നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി സിഎംആര്‍എലില്‍നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍, മുഖ്യമന്ത്രിയാണ് യഥാര്‍ഥ പ്രതിയെന്നു വ്യക്തമാക്കി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കുഴല്‍നാടന്‍ ഈ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

Signature-ad

ഭൂപരിധി ചട്ടത്തില്‍ ഇളവുതേടിയ കെആര്‍ഇഎംഎല്‍ കമ്പനിക്കായി റവന്യൂവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെടല്‍ നടത്തിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന സിഎംആര്‍എല്‍ പ്രമോട്ട് ചെയ്യുന്ന കമ്പനിയാണ് കെആര്‍ഇഎംഎല്‍. അവര്‍ വാങ്ങിയ തൃക്കുന്നപ്പുഴയിലെ 51 ഏക്കര്‍ ഭൂമിക്കായി മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടെന്നാണ് കുഴല്‍നാടന്‍ ആരോപിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ കെആര്‍ഇഎംഎല്‍ കമ്പനി 60 ഏക്കര്‍ 20 വര്‍ഷമായി കൈവശംവച്ചിരിക്കുകയാണ്. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. ഭൂമിക്ക് ഇളവ് നല്‍കണമെങ്കില്‍ ജില്ലാതല സമിതി പരിശോധിക്കണം. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമേ ഇളവ് നല്‍കാനാകൂ. ഭൂമിക്ക് ഇളവു നല്‍കാന്‍ ജില്ലാ സമിതി ശുപാര്‍ശ ചെയ്യാത്തതിനാല്‍ 2021ല്‍ റവന്യൂവകുപ്പ് കമ്പനിയുടെ അപേക്ഷ തള്ളി. രണ്ടു തവണകൂടി കമ്പനി തീരുമാനം പുനഃപരിശോധിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും തള്ളി. കമ്പനി പിന്നീട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി.

ആദ്യം മിനറല്‍ കോംപ്ലക്‌സ് തുടങ്ങാനാണ് സിഎംആര്‍എല്‍ പദ്ധതി സമര്‍പിച്ചതെങ്കില്‍ പിന്നീട് ടൂറിസം, സോളാര്‍ പദ്ധതികള്‍ക്കായാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. ആലപ്പുഴ ജില്ലയിലെ ഭൂമിയില്‍ കെആര്‍ഇഎംഎല്‍ കമ്പനിക്ക് പദ്ധതി തുടങ്ങാനായി മുഖ്യമന്ത്രി ഇടപെടല്‍ നടത്തി. സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും ഭൂമി ഇളവു നല്‍കാന്‍ യോഗം വിളിച്ചു. നിയമങ്ങളില്‍ ഭേദഗതി ചെയ്യാനുള്ള കുറിപ്പ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വച്ചു.

മുഖ്യമന്ത്രി ഇടപെട്ടു തുടങ്ങിയശേഷം കമ്പനി വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നല്‍കിയതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പുതിയ ജില്ലാ സമിതി പരിശോധിച്ചശേഷം 2022 ജൂണില്‍ അപേക്ഷയ്ക്ക് അനുമതി നല്‍കി. ഭൂമിക്ക് ഇളവു നല്‍കിയാല്‍ ഹെക്ടറിന് 20 പേര്‍ക്കാണ് നിയമപ്രകാരം തൊഴില്‍ ലഭിക്കേണ്ടത്. 1000 പേര്‍ക്ക് തൊഴില്‍ ലഭിക്കേണ്ട സ്ഥാനത്ത് കമ്പനി പറഞ്ഞത് 100 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ്.

മുഖ്യമന്ത്രി നിയമത്തെ മറികടന്ന് കമ്പനിക്കായി ഇടപെടല്‍ നടത്തിയെങ്കിലും കേസ് ഉള്ളതിനാല്‍ ഭൂമി അനുവദിക്കാന്‍ കഴിയില്ലെന്ന് റവന്യൂവകുപ്പ് നിലപാെടടുത്തു. കമ്പനിക്ക് ഇതിനെതിരെ കോടതിയില്‍ പോകാമെന്നും ജില്ലാ സമിതി ശുപാര്‍ശ ചെയ്തതിനാല്‍ ഭൂമി കൊടുക്കാതിരിക്കാന്‍ കഴിയില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

 

 

 

 

 

Back to top button
error: