IndiaNEWS

മോദിജി ചതിച്ചാശാനേ!!! പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഉച്ചവിരുന്നിന് ക്ഷണിച്ച ബിഎസ്പി എംപി ബിജെപിയില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അംബേദകര്‍ നഗറില്‍ നിന്നുള്ള ബിഎസ്പി എം.പി റിതേഷ് പാണ്ഡെ (42) ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് കന്റീനില്‍വച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് എംപിമാരില്‍ ഒരാളാണ് റിതേഷ്. ബിഎസ്പിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്ന് വ്യക്തമാക്കുന്ന രാജിക്കത്ത് റിതേഷ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചിരുന്നു. പാര്‍ട്ടിയോഗങ്ങള്‍ക്കു തന്നെ വിളിക്കുന്നില്ലെന്നും ബിഎസ്പി നേതാവ് മായാവതിയെ കാണാന്‍ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും റിതേഷ് രാജിക്കത്തില്‍ ആരോപിച്ചു. വൈകാരികമായി ബുദ്ധിമുട്ടുണ്ടെങ്കിലും തന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് വ്യക്തമായതിനാലാണ് രാജിയെന്നും റിതേഷ് പറഞ്ഞു.

അതേസമയം, റിതേഷിനു മറുപടിയുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തി. മണ്ഡലത്തില്‍ ജനങ്ങള്‍ക്കുവേണ്ടി സമയം ചെലവഴിക്കുന്നുണ്ടെന്നാണ് കരുതുന്നതെങ്കില്‍ ആത്മപരിശോധന നടത്തണമെന്ന് മായാവതി ചൂണ്ടിക്കാട്ടി. സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കായി ചുറ്റിക്കറങ്ങുകയും നിഷേധാത്മക ചര്‍ച്ചകളുടെ ഭാഗമാകുകയും ചെയ്താല്‍ ലോക്‌സഭയിലേക്കു ടിക്കറ്റ് നല്‍കുക സാധ്യമല്ലെന്നും മായാവതി കുറിച്ചു.

Signature-ad

ബിഎസ്പി ഇത്തവണ റിതേഷിന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്ന് ഉറപ്പായതിനാലാണ് പാര്‍ട്ടി വിട്ടതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാലുമായി അടുത്തിടെയായി റിതേഷ് പാണ്ഡെ സ്ഥിരമായി ബന്ധം പുലര്‍ത്തിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ലോക്‌സഭാംഗമായിട്ടുള്ള സീറ്റ് നല്‍കാമെന്ന ഉറപ്പിലാണ് റിതേഷ് ബിജെപിയില്‍ ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലണ്ടനിലെ യൂറോപ്യന്‍ ബിസിനസ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ റിതേഷ് പാണ്ഡെ രാജ്യത്തെ ശ്രദ്ധേയരായ എംപിമാരില്‍ ഒരാളാണ്. ലോക്സഭയിലെ ബിഎസ്പിയുടെ സഭാ നേതാവുമായിരുന്നു. റിതേഷിന്റെ പിതാവ് രാകേഷ് പാണ്ഡേയും അംബേദ്കര്‍ നഗറില്‍നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2017 ലെ യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ ജലാല്‍പുരില്‍നിന്നു ജയിച്ച റിതേഷ് 2019ല്‍ പിതാവ് ജയിച്ച അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍നിന്ന് 95,880 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ലോക്‌സഭയിലേക്ക് കന്നിജയം സ്വന്തമാക്കിയത്.

എംപി എന്ന നിലയില്‍ മിന്നുന്ന പ്രകടനമാണ് റിതേഷ് സഭയില്‍ കാഴ്ചവച്ചത്. സഭയില്‍ 93% ഹാജര്‍ സ്വന്തമായുള്ള ഈ എംപി യുപിയില്‍ നിന്നുള്ള എംപിമാരുടെ ശരാശരി ഹാജരായ 83 ശതമാനത്തില്‍നിന്ന് ഏറെ മുന്നിലാണ്. 235 ചോദ്യങ്ങളാണ് 5 വര്‍ഷത്തിനിടെ റിതേഷ് ചോദിച്ചത്. യുപിയിലെ എംപിമാര്‍ ചോദിച്ച ചോദ്യങ്ങളുടെ ശരാശരി 151 മാത്രമാണ്. നാലു സ്വകാര്യ ബില്ലുകളും ഇക്കാലയളവില്‍ റിതേഷ് അവതരിപ്പിച്ചു.

Back to top button
error: