CrimeNEWS

ഹണി ട്രാപ്പ് കേസിലെ പ്രതി; ഷീല സണ്ണിയെ വ്യാജകേസില്‍ കുരുക്കിയ നാരായണദാസ് സ്ഥിരം കുറ്റവാളി?

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസ് സ്ഥിരം കുറ്റവാളിയെന്നു സൂചന. വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകളിലെത്തി ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പ് കേസിലെ മുഖ്യപ്രതിയാണു നാരായണദാസ് എന്നു പൊലീസ് പറയുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും ഇയാളുടെ കൂട്ടാളിയാണ്. ഹണിട്രാപ്പ് കേസിലും ഇവര്‍ കൂട്ടുപ്രതികളാണ്.

വ്യാജ ലഹരിക്കേസില്‍ പ്രതിയായ ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരിയുടെ സുഹൃത്താണു നാരായണ ദാസ്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു പ്രതിയുടെ പശ്ചാത്തലം പുറത്തുവന്നത്. നാരായണദാസിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്താല്‍ നോട്ടീസ് നല്‍കിയേ വിളിപ്പിക്കാവു എന്നു കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്‌കൂട്ടറിന്റെ ഡിക്കിയില്‍നിന്ന് എക്‌സൈസ് സംഘം 12 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്ത കേസില്‍ ഷീലാ സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. കേസില്‍ നാരായണദാസിന്റെ പങ്കാളിത്തം പുറത്തുവന്നതോടെ ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങളും അന്വേഷിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഇന്നു ഹാജരാകാനാണു നാരായണദാസിനോടു നിര്‍ദേശിച്ചിട്ടുള്ളത്.

Back to top button
error: