KeralaNEWS

കാസർകോട് റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ 2 യുവാക്കളെയും തിരിച്ചറിഞ്ഞു

    കാസർകോട് സ്റ്റേഷന് സമീപം റെയിൽ പാളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് യുവാക്കളെയും തിരിച്ചറിഞ്ഞു. നെല്ലിക്കട്ട ചൂരിപ്പള്ളത്തെ സ്വാദിഖ് – ആമിന ദമ്പതികളുടെ മകൻ മുഹമ്മദ് സാഹിർ (19) ബദിയടുക്ക ബീജന്തടുക്കയിലെ നിഹാൽ (20) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് പള്ളം റയിൽവേ അടിപ്പാതയ്ക്ക് സമീപം യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമികമായി സംശയിച്ചത്. ഒരാളുടെ മൃതദേഹം റെയിൽ പാളത്തിന്റെ മധ്യത്തിലും മറ്റൊരാളുടേത് കുറച്ച് അകലെ റെയിൽ പാളത്തോട് ചേർന്ന് കമിഴ്ന്ന് കിടന്ന നിലയിലുമാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് കാസർകോട് ടൗൺ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

മൃതദേഹത്തിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് മുഹമ്മദ് സാഹിറിന്റെ ബന്ധുക്കളെ ബന്ധപ്പെട്ടു. തുടർന്ന് മാതാവ് എത്തിയാണ് മരിച്ചത് മകൻ സാഹിർ ആണെന്ന് സ്ഥിരീകരിച്ചത്. മരിച്ച രണ്ടാമത്തെ യുവാവ് നിഹാൽ ആണെന്ന് നേരത്തെ സംശയം ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് ചൊവ്വാഴ്ച വൈകീട്ടോടെ നിഹാലിന്റെ അടുത്ത ബന്ധുക്കൾ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തി തിരിച്ചറിയുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ 5.20നുള്ള ഗുഡ്സ് ട്രെയിൻ തട്ടിയായിരുന്നു മരണം. ട്രെയിനിന്റെ ലോകോപൈലറ്റ് നൽകിയ വിവരമനുസരിച്ച് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അപകട സ്ഥലത്തുനിന്ന് നാല് മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയെ കുറിച്ചടക്കം പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Back to top button
error: