KeralaNEWS

വീണാ വിജയനെ പൂട്ടാൻ  കേന്ദ്ര ഏജന്‍സിയുടെ മറവിൽ ബിജെപി, മാസപ്പടി വിവാദത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന അന്വേഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി

     ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സിപിഎമ്മിനെ രാഷ്ട്രീയ സമ്മര്‍ദത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു ബിജെപി. കേന്ദ്രകോര്‍പറേറ്റ് മന്ത്രാലയമാണ് എക്‌സാലോജികിനെതിരെ അന്വേഷണത്തിന് മൂന്നംഗ സംഘത്തെ നിയോഗിച്ചത്. കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി എസ് വരുണ്‍, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എം ശങ്കരനാരായണന്‍, പുതുച്ചേരി ആര്‍ ഒ സി ഗോകുല്‍ നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ ബാക്കിനില്‍ക്കവെ അതിനിടെ തന്നെ കമ്പനിയെ കുറിച്ചുളള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആദായ നികുതി ബോര്‍ഡിന്റെ നിര്‍ദ്ദേശം. ഇതോടൊപ്പം കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖലാസ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം നടത്തും.

ഇതിനിടെ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന അന്വേഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. മാസപ്പടി വിവാദം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നടപടി.

Signature-ad

വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ വലിയ തട്ടിപ്പുണ്ടെന്ന്, ആരോപിച്ച്  കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിലെ, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി തട്ടിപ്പ് അന്വേഷിക്കണം എന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
സംഭവത്തിൽ എന്തു അന്വേഷണമാണ് നടത്തുന്നത് എന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചിരുന്നു. കേന്ദ്ര കമ്പനി കാര്യമന്ത്രാലയം വിശദമായ പരിശോധനയിലേക്ക് കടന്നിട്ടുണ്ടെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ മറുപടി. കമ്പനികളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. മന്ത്രാലയത്തിന് കീഴിലെ മൂന്നംഗ സമിതിയാണ് പരിശോധിക്കുന്നത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ അന്വേഷണത്തിന്റെ രേഖകൾ ഹാജരാക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
ഹർജി ഈ മാസം 24ന് പരിഗണിക്കാനായി മാറ്റി.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുളള കേന്ദ്ര ഏജന്‍സി അന്വേഷണം സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഉള്‍പ്പെടെയുളള സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനുളള തന്ത്രമാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ വൈകിവന്ന കേന്ദ്ര ഏജന്‍സി അന്വേഷണമെന്ന വിലയിരുത്തലിലാണ് ഇടതു ക്യാംപുകള്‍. തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിക്കുന്നതിനായി സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കാനാണ്‌ കേന്ദ്ര ഏജന്‍സിയുടെ വരവെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത്.

Back to top button
error: