Social MediaTRENDING

സ്ത്രീകളുടെ ശബരിമല: അറിയാം പത്തനംതിട്ട കക്കാട്ടുകോയിക്കല്‍ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

പത്തനംതിട്ട:സ്ത്രീകളുടെ ശബരിമലഎന്ന വിശേഷണമാണ് പത്തനംതിട്ട ജില്ലയിലെ കക്കാട്ടുകോയിക്കല്‍ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്. ഇവിടെനിന്നും ശബരിമലയിലേക്കുള്ള ദൂരം 45 കിലോമീറ്റര്‍ മാത്രം.
 മകരസംക്രമസന്ധ്യയില്‍ ശബരീശന് ചാര്‍ത്തുന്ന തിരുവാഭരണം ശബരിമല കഴിഞ്ഞാല്‍ ചാര്‍ത്തി ദീപാരാധന നടത്തുന്ന ഏകക്ഷേത്രമാണിത്.  ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് തിരുവാഭരണം കണ്ടുതൊഴാന്‍ അവസരം കിട്ടുന്ന ഏക ക്ഷേത്രവുമാണിത്. മകരവിളക്ക് കഴിഞ്ഞ് ശബരിമല നടയടച്ച് തിരുവാഭരണവുമായുള്ള മടക്കയാത്രയിലാണ് പെരുനാട് ക്ഷേത്രത്തില്‍ ചാര്‍ത്തുന്നത്. മകരമാസം എട്ടാം തീയതി രാവിലെയാണ് ശബരിമല നടയടയ്ക്കുന്നത്.
പിറ്റെദിവസം 2024 ജനുവരി 22നു രാവിലെ പെരുനാട്ടില്‍ എത്തും.തുടർന്ന് ഉച്ചയോടെ കക്കാട്ടുകോയിക്കല്‍ ക്ഷേത്രത്തിൽ തിരുവാഭരണം ചാര്‍ത്തും. അര്‍ദ്ധരാത്രിവരെ തിരുവാഭരണം ചാര്‍ത്തി ഇവിടെ ദര്‍ശനമുണ്ട്.അതുകഴിഞ്ഞ് തിരുവാഭരണപേടകം  പന്തളത്തേക്ക് മടങ്ങും.
ശബരിമല ക്ഷേത്രനിര്‍മാണത്തിനായി എത്തിയ പന്തളം രാജാവ് താമസിച്ച സ്ഥലമാണ് പെരുനാട്. ചിന്മുദ്രാങ്കിത യോഗസമാധിയിലുള്ള അയ്യപ്പ വിഗ്രഹമായതിനാല്‍ ശബരിമലയില്‍ നിത്യപൂജ പറ്റില്ല. ശബരീശന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിന് നിത്യപൂജ നടത്താന്‍ പന്തളം രാജാവ് നിര്‍മിച്ച ക്ഷേത്രമാണിതെന്ന് കരുതുന്നു. ഇവിടുത്തെ ക്ഷേത്രത്തിന് ശബരിമല സന്നിധാനവുമായി വളരെ ബന്ധമുണ്ട്. വിഗ്രഹങ്ങളുടെ സാദൃശ്യമാണ് അതിൽ പ്രധാനം. രണ്ട് വിഗ്രഹങ്ങളും ഒരേ അളവിലും ഭാവത്തിലുമുള്ളതാണ്. പണ്ട് ശബരിമലയില്‍ ഉത്സവം അഞ്ച് ദിവസവും ബാക്കി അഞ്ച് ദിവസം പെരുനാട്ടിലുമായിരുന്നു നടന്നുവന്നിരുന്നത്.
ഇവിടെ രണ്ടിടത്തെ ഉത്സവത്തിനും പള്ളിവേട്ടയ്ക്ക് നായാട്ടുവിളിയുണ്ട്. അതിനുള്ള അവകാശം പന്തളം രാജാവ് ഇവിടുത്തെ കോയിക്ക മണ്ണില്‍ കുടുംബത്തിനാണ് നല്‍കിയിട്ടുള്ളത്. മകരം എട്ടിന് നടക്കുന്ന തിരുവാഭരണം ചാര്‍ത്ത് മഹോത്സവത്തിനും നായാട്ടുവിളിയുണ്ട്. പമ്പാനദിയുടെ കൈവഴിയായ കക്കട്ടാറിനോടു ചേര്‍ന്നുള്ള ക്ഷേത്രം മണ്ണാറക്കുളഞ്ഞി – പമ്പ റോഡില്‍ മഠത്തുംമൂഴി കവലയില്‍നിന്ന് ഇടത്തോട്ട് ഒരുകിലോമീറ്റര്‍ മാറിയാണ് നിലകൊള്ളുന്നത്.

Back to top button
error: