CrimeNEWS

കാണാതായ യുവതി വനത്തിനോട് ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; കൊലപതാകത്തിനുശേഷം ആത്മഹത്യയ്ക്കു പ്ലാനിട്ടെന്ന് കാമുകന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ യുവതിയെ വനത്തിനോടു ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ടോടെ സമീപത്തെ ഊരായ കല്ലന്‍കുടി ഊറാന്‍മൂട്ടിലെ വീട്ടില്‍ കണ്ടത്. കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന കാമുകന്‍ അച്ചു(24)വിനെ പാലോട് പനയമുട്ടത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്നു പറഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ വീട്ടില്‍നിന്നു പോയ സുനില വൈകിട്ടായിട്ടും മടങ്ങിവന്നില്ല. തുടര്‍ന്ന് സുനിലയുടെ മാതാപിതാക്കളും ഭര്‍ത്താവ് സിബിയും പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കല്ലന്‍കുടിയിലെ വീട്ടില്‍നിന്നു കണ്ടെത്തിയത്.

ഇതിനിടെ, പനയമുട്ടത്തുെവച്ച് സംശയാസ്പദമായ രീതിയില്‍ കണ്ട അച്ചുവിനെ പാലോട് പോലീസ് ചോദ്യംചെയ്തതില്‍നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചതായും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും അച്ചു പോലീസിനോടു പറഞ്ഞു. ഇയാളെ വിതുര പോലീസിനു കൈമാറി.

Back to top button
error: