CrimeNEWS

ആറു ദിവസം മുമ്പ് സംസ്‌ക്കരിച്ചയാള്‍ ‘ജീവനോടെ’ തിരിച്ചെത്തി; നിലയ്ക്കലില്‍ റോഡരികില്‍ കണ്ടത് ആരുടെ മൃതദേഹം?

പത്തനംതിട്ട: ആറുദിവസം മുമ്പ് മരിച്ചെന്ന് കരുതി സംസ്‌ക്കരിച്ചയാള്‍ ‘ജീവനോടെ’ തിരിച്ചെത്തി. ളാഹ മഞ്ചത്തോട് കോളനിയിലാണ് സംഭവം. ഡിസംബര്‍ 30ന് നിലയ്ക്കല്‍-ഇലവുങ്കോട് റോഡരികില്‍ കണ്ടെത്തിയ മൃതദേഹമാണ് മഞ്ചത്തോട് കോളനി നിവാസി രാമന്‍ ബാബുവിന്റേത്(75) ആണെന്ന് കരുതി ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചത്. എന്നാല്‍, രാമന്‍ ഇന്നലെ രാവിലെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഇതോടെ റോഡരികില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇലവുങ്കലിനടുത്ത് ളാഹ മഞ്ചത്തോട് കോളനി നിവാസിയായ രാമന്‍ മകനോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍, കുറച്ചുനാള്‍ മുമ്പ് ഇദ്ദേഹത്തെ കാണാതായിരുന്നു. അതിനിടെയാണ് ഡിസംബര്‍ 30ന് റോഡരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് രാമന്‍ ബാബുവിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തി. മൃതദേഹം രാമന്‍ ബാബുവിന്റേതാണെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ പൊലീസ് അവര്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടവും സംസ്‌ക്കാര ചടങ്ങുകളും നടത്തി.

Signature-ad

അതിനിടെ, രാമന്‍ ബാബുവിന്റെ ബന്ധുവും കോന്നി കൊക്കത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറുമായ മനു, കൊട്ടമ്പാറയില്‍വെച്ച് രാമന്‍ബാബുവിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇരുവരും മഞ്ചത്തോട് കോളനിയിലെ വീട്ടിലേക്ക് എത്തുകയായിരുന്നു. മരിച്ചെന്ന് കരുതി സംസ്‌ക്കരിച്ച രാമന്‍ ബാബുവിന്റെ വരവ് നാട്ടുകാരിലും ബന്ധുക്കളിലും അമ്പരപ്പ് ഉണ്ടാക്കി.

മഞ്ചത്തോട് മകനൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും ഒരിടത്തും സ്ഥിരമായി നില്‍ക്കുന്ന പ്രകൃതമായിരുന്നില്ല രാമന്‍ ബാബുവിന്റേത്. ഇടയ്ക്കിടെ നാടുവിട്ടു പോകുന്ന രാമന്‍ ബാബു ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞായിരിക്കും കോളനിയിലേക്ക് തിരികെ എത്തുക.

അതേസമയം, രാമന്‍ ബാബുവിന്റെ മടങ്ങിവരവ് ബന്ധുക്കള്‍ക്കിടയില്‍ സന്തോഷവും ആശ്വാസവും ഉണ്ടാക്കിയെങ്കിലും പൊല്ലാപ്പിലായത് പൊലീസാണ്. റോഡരികില്‍നിന്ന് കണ്ടെത്തി രാമന്‍ ബാബുവിന്റെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ച മൃതദേഹം ആരുടേതാണെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പൊലീസ്. അജ്ഞാത മൃതദേഹത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

Back to top button
error: