KeralaNEWS

തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ജാതിവിവേചനമെന്ന്  സി. ദിവാകരൻ: സെക്രട്ടേറിയറ്റ് സവർണ മേധാവിത്വത്തിന്റെ കേന്ദ്രമെന്നും സി.പി.ഐ നേതാവ്

       താൻ ജാതി വിവേചനത്തിന്‌ ഇരയായിട്ടുണ്ടെന്നും ജാതി വിവേചനമാണ് തന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നും സിപിഐ നേതാവ് സി ദിവാകരന്‍.  നാലു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ വിജയിച്ചു. നാലാം തെരഞ്ഞെടുപ്പില്‍ കടുത്ത സാഹചര്യമാണ് നേരിട്ടത്. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍, ഇയാള്‍ നമ്മുടെ ആളാണോ എന്ന് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നത് താന്‍ നേരിട്ടു കേട്ടിട്ടുണ്ട് എന്നും ദിവാകരന്‍ പറഞ്ഞു.

സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണ് സെക്രട്ടേറിയറ്റെന്നും സി.പി.ഐ നേതാവ് വിമർശിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പുസ്തകപ്രകാശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

താൻ ഈ സെക്രട്ടേറിയറ്റിനുള്ളിൽ അഞ്ച് വർഷം ഇരുന്ന വ്യക്തിയാണ്. സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണ് അത്. ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല.

‘ചിലര്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്താല്‍ നിഗൂഢമായി ബ്ലാക്ക് മെയില്‍ ചെയ്ത് പൊതു ജീവിതത്തില്‍ നിന്നും ഇല്ലാതാക്കും. ഇന്നും പല തരത്തില്‍ ഇതു തുടരുകയാണ്. സവര്‍ണര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നത് നമ്മുടെ വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം ഇപ്പോഴും നമുക്കുണ്ടെ’ന്നും മുന്‍ മന്ത്രി സി ദിവാകരന്‍ പറയുന്നു.

വൈക്കം സത്യാഗ്രഹം- തിരസ്‌കരിക്കപ്പെടുന്ന കേരളചരിത്രം എന്ന പുസ്തക പ്രകാശനച്ചടങ്ങിലാണ് മുന്‍മന്ത്രിയുടെ തുറന്നുപറച്ചില്‍. കൊടും ജാതീയത മൂലം കേരളത്തിലെ പല രാഷ്ട്രീയനേതാക്കള്‍ക്കും പൊതു ജീവിതം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും സി ദിവാകരന്‍  ചൂണ്ടിക്കാട്ടി.

Back to top button
error: