KeralaNEWS

തലസ്ഥാനത്തെ കലാപകലുഷിതമാക്കിയത് പിണറായി വിജയന്‍ എന്ന ഒറ്റയാളുടെ ധാര്‍ഷ്ട്യവും ക്രിമിനല്‍ മനസുമാണെന്നാണ് സുധാകരൻ

ദില്ലി: സെക്രട്ടേറിയേറ്റിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. തലസ്ഥാനത്തെ കലാപകലുഷിതമാക്കിയത് പിണറായി വിജയന്‍ എന്ന ഒറ്റയാളുടെ ധാര്‍ഷ്ട്യവും ക്രിമിനല്‍ മനസുമാണെന്നാണ് സുധാകരൻ അഭിപ്രായപ്പെട്ടത്. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കല്യാശേരി മുതല്‍ കൊല്ലം വരെ മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ ഗണ്‍മാന്‍മാരും പൊലീസുകാരും ഡി വൈ എഫ് ഐക്കാരും തല്ലിച്ചതച്ചതിനോടുള്ള യുവജനങ്ങളുടെ അണപൊട്ടിയ വികാരമാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഫലിച്ചത്. ആ മാര്‍ച്ചിനെപ്പോലും തല്ലിയൊതുക്കാനാണ് പിണറായി പൊലീസ് ശ്രമിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചു കീറി. ഡി സി സി ഓഫീസില്‍ കയറാന്‍ പോലും പൊലീസ് ശ്രമിച്ചു. ഇതിനെയെല്ലാം അതിജീവിച്ച് സമരം വന്‍വിജയമാക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പൊലീസ് അതിക്രമങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുകളിലും വന്‍ജനരോഷം ഇരമ്പി. കേരളം മുഴുവന്‍ മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധങ്ങള്‍കൊണ്ട് നിറയ്ക്കാന്‍ കോണ്‍ഗ്രസിനു സാധിച്ചു. കുട്ടികളെ അകാരണമായി തല്ലരുതെന്ന് താന്‍ നേരത്തെ പിണറായിക്ക് മുന്നറിയിപ്പ് നല്കിയതാണ്. പരമാവധി സംയമനം പാലിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് പ്രക്ഷോഭത്തിലേക്കിറങ്ങിയത്. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സമരമുറകള്‍ പിണറായി കാണാനിരിക്കുന്നതേയുള്ളു. 21 ന് നടക്കുന്ന കെ എസ് യു പ്രക്ഷോഭത്തിലും 23 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിലും ജനരോഷം ഇളകി മറിയുമെന്നും സുധാകരന്‍ പറഞ്ഞു.

Signature-ad

കേരളത്തിന്‍റെ വികാരം പിണറായി വിജയന്‍ തിരിച്ചറിയണം. പിണറായിയുടെ പാദസേവകരല്ല തങ്ങളെന്ന് പൊലീസും മനസിലാക്കണം. ഗവര്‍ണര്‍ക്കെതിരേയുള്ള ഡി വൈ എഫ് ഐയുടെ സമരം നേരിട്ടപ്പോഴും യൂത്ത് കോണ്‍ഗ്രസ് സമരം നേരിട്ടപ്പോഴും പൊലീസിന്റെ ഇരട്ടവേഷം ജനങ്ങള്‍ കണ്ടതാണ്. നവകേരള യാത്ര നരകയാത്രയാക്കി മാറ്റിയ പിണറായി വിജയന്‍ ഇനിയെങ്കിലും പാഠം ഉള്‍ക്കൊള്ളണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Back to top button
error: