IndiaNEWS

ചോദ്യത്തിന് കോഴ ആരോപണം: തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വിവാദത്തില്‍ എത്തിക്‌സ് കമ്മറ്റി ശുപാര്‍ശ അംഗീകരിച്ച്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി. മഹുവയ്ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കു വച്ച ശേഷമായിരുന്നു പുറത്താക്കല്‍. മഹുവയെ പുറത്താക്കാന്‍ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എംപിമാര്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ ലോക്‌സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. എത്തിക്‌സ് കമ്മറ്റി എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് പാര്‍ലമെന്റില്‍നിന്ന് പുറത്തിറങ്ങിയശേഷം മഹുവ പ്രതികരിച്ചു.

റിപ്പോര്‍ട്ട് പരിഗണിക്കാനുള്ള പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തുവന്നു. ശിക്ഷ നിര്‍ദേശിക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് സോങ്കറാണ് റിപ്പോര്‍ട്ട് സഭയില്‍വച്ചത്. എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ സംസാരിക്കാന്‍ മഹുവയെ സ്പീക്കര്‍ ഓം ബിര്‍ല അനുവദിച്ചില്ല.

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ ഉച്ചയ്ക്ക് രണ്ടുവരെ നിര്‍ത്തിവച്ചിരുന്നു. നേരത്തെ, വിഷയം സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തരവേള തടസ്സപ്പെടുത്തി. റിപ്പോര്‍ട്ട് എടുക്കുമ്പോള്‍ സംസാരിക്കാന്‍ അനുവദിക്കാമെന്ന് സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പിന്നാലെ സഭ പിരിഞ്ഞു. മഹുവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ന് 12ന് സഭ ചര്‍ച്ചയ്ക്ക് എടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഉച്ചയ്ക്കു ശേഷമാണ് ചര്‍ച്ചയ്ക്കിട്ടത്.

അംഗങ്ങളെല്ലാം സഭയില്‍ ഹാജരാകണമെന്നു ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്‍കിയിയിരുന്നു. മഹുവയെ പുറത്താക്കുന്ന നടപടിയെ എതിര്‍ക്കുമെന്ന് ‘ഇന്ത്യ’ മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച തന്നെ ഇത് പട്ടികയിലുണ്ടായിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. വിഷയത്തില്‍ വിപുലമായ ചര്‍ച്ച ആവശ്യമാണെന്നും പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. ബിജെപി അംഗം വിനോദ് സോങ്കര്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റി മഹുവയ്ക്കെതിരെ നടപടി വേണമെന്നാണു നിര്‍ദേശിച്ചതെന്നാണു പുറത്തുവന്ന വിവരം.

Back to top button
error: