IndiaNEWS

മുടി 14 വയസ് മുതല്‍ മുറിക്കാതെ നീട്ടി വളര്‍ത്തി: ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേള്‍ഡ് റെകോര്‍ഡ് സ്വന്തമാക്കി 46 കാരി സ്മിത എന്ന ഇന്‍ഡ്യക്കാരി

   14 വയസ് മുതല്‍ മുടി മുറിക്കാതെ നീട്ടി വളര്‍ത്തി ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേള്‍ഡ് റെകോര്‍ഡ് സ്വന്തമാക്കി 46 കാരിയായ ഇന്‍ഡ്യക്കാരി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്മിത ശ്രീവാസ്തവയാണ് ഈ നേട്ടം കരസ്തമാക്കിയത്. ഇവരുടെ മുടിക്ക് 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്‌സ് ഔദ്യോഗികമായി കണക്കാക്കി.

   ഗിന്നസ് വേള്‍ഡ് റെകോര്‍ഡ് പ്രകാരം, സ്മിത സാധാരണയായി ആഴ്ചയില്‍ രണ്ട് തവണ മാത്രമാണ് മുടി കഴുകുന്നത്. കഴുകല്‍, ഉണക്കല്‍, സ്‌റ്റൈലിംഗ് എന്നിവ ഉള്‍പ്പെടെ മുടിയുടെ പരിചരണത്തിനായി ഓരോ തവണയും 3 മണിക്കൂര്‍   ചെലവഴിക്കാറുണ്ട് ഇവര്‍. സ്മിതയ്ക്ക് മുടി കഴുകിയെടുക്കാന്‍ മാത്രം 45 മിനിറ്റ് സമയം ആവശ്യമാണത്രേ.

പുറത്തിറങ്ങുമ്പോള്‍ തന്റെ മുടി ആളുകള്‍ കൗതുകത്തോടെ നിരീക്ഷിക്കുന്നത് കാണുമ്പോള്‍  സന്തോഷം തോന്നാറുണ്ടെന്നും ചിലര്‍ മുടി പരിചരണത്തെക്കുറിച്ച് ചോദിച്ചറിയാന്‍ തന്നെ സമീപിക്കാറുണ്ടെന്നും സ്മിത പറയുന്നു. മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താന്‍ മുടി നീട്ടി വളര്‍ത്തി തുടങ്ങിയത്. പക്ഷേ ഇപ്പോഴത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും സ്മിത പറയുന്നു.

1980 കളില്‍ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്മിത  സ്വന്തം മുടി നീട്ടി വളര്‍ത്തി തുടങ്ങിയത്. നീളമുള്ള മുടി ഇന്‍ഡ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പുരാണങ്ങളിലെയും മറ്റും ദേവതകള്‍ക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും നീളമുള്ള മുടി സ്ത്രീകളുടെ സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണെന്നും ലോക റെകോര്‍ഡ് സ്വന്തമാക്കിയ സന്തോഷത്തില്‍ സ്മിത അഭിപ്രായപ്പെട്ടു.

Back to top button
error: