KeralaNEWS

അവതാരകനായും അജ്ഞാനുവർത്തിയായും റോബോട്ട്, 3 ഭാഷകൾ സംസാരിക്കും: സാങ്കേതിക മേഖലയില്‍വൻ വിപ്ലവം

 സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ നേട്ടം കുറിച്ച് മൂന്ന് ഭാഷകളില്‍ സംസാരിക്കുന്ന റോബോട്ട് വികസിപ്പിച്ചെടുത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. ചെങ്ങന്നൂര്‍ സെന്റ് തോമസ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്) വിദ്യാര്‍ഥികളായ പി.എം ഫയാസ്, സിദ്ധാര്‍ഥ് ടി.വി, ജോ പോള്‍ എന്നിവരാണ് സംരംഭത്തിന് പിന്നില്‍.

Signature-ad

മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളില്‍ ഈ റോബോട്ടിന് മനുഷ്യരുമായി സംവദിക്കാന്‍ കഴിയും. കള്ളിയങ്കാട്ട് നീലി, ജാര്‍വിസ്, ഡുണ്ടുമോസി എന്നിങ്ങനെയാണ് ഈ റോബോട്ടിന്റെ ഭാഷാ പതിപ്പുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. വാര്‍ത്തകള്‍ ,കാലാവസ്ഥാ വിവരങ്ങള്‍, തമാശകള്‍, ഗണിതം തുടങ്ങി എന്ത് വിവരങ്ങളും ഈ റോബോട്ട് പറഞ്ഞു തരും.

കാസര്‍കോട് നുള്ളിപ്പാടിയിലെ പി.എം ഫയാസ് ആണ് സംരംഭത്തിന് നേതൃത്വം നല്‍കിയത്. സിദ്ധാര്‍ഥ് ടി.വി കണ്ണൂര്‍ പെരിങ്ങോം സ്വദേശിയും ജോ പോള്‍ എറണാകുളം തട്ടംമ്പാടി സ്വദേശിയുമാണ്. ചടങ്ങുകളിൽ അവതാരകന്‍ ആയിട്ടും റോബോട്ടിന്റെ സേവനം പ്രയോജനപ്പെടുത്താനാവുമെന്ന് പി എം ഫയാസ് പറഞ്ഞു. തങ്ങളുടെ വലിയ സ്വപ്നം പൂര്‍ത്തിയാക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇനിയും കൂടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് പ്രവര്‍ത്തിക്കുമെന്നും ഫയാസ് പറയുന്നു.

പൈതണ്‍ പ്രോഗ്രാമില്‍ നിര്‍മിച്ചിരിക്കുന്ന ഈ റോബോട്ട് ചാറ്റ് ജി പി ടി സാങ്കേതിക വിദ്യയും പ്രയോജനപെടുത്തിയിട്ടുണ്ട്. കോളജിലെ വകുപ്പ് മേധാവി ഡോ. ടീനാ ജോസഫ് മാര്‍ഗനിര്‍ദേശവുമായി വിദ്യാര്‍ഥികള്‍ക്ക് ഒപ്പമുണ്ടായിരുന്നു.

Back to top button
error: