IndiaNEWS

അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭവും രാമായണവും മഹാഭാരതവും സ്ക്കൂളുകളിൽ പഠിപ്പിക്കണം: എന്‍.സി.ഇ.ആര്‍.ടി മേധാവി പ്രൊഫ. സി.ഐ ഐസക്ക്

    ഹിന്ദുത്വ അജണ്ടയുടെ ശംഖൊലി മുഴങ്ങുന്നു. അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭം ചരിത്രപാഠ പുസ്തകത്തിൽ ഉൾപ്പെടുത്താൻ എൻസിഇആർടി നിയോ​ഗിച്ച വിദ​ഗ്ധ സമിതിയുടെ ശുപാർശ. ആധുനിക ചരിത്രത്തിന്റെ ഭാ​ഗമായി രാമജന്മഭൂമി പ്രക്ഷോഭവും പരാമർശിക്കണം എന്നാണ് വിദ​ഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്.

ക്ലാസിക്കൽ കാലഘട്ട ചരിത്രത്തിൽ രാമായണവും മഹാഭാരതവും വേദങ്ങളും പഠിപ്പിക്കണമെന്നും സോഷ്യൽ സയൻസ് പാനൽ കമ്മിറ്റി തലവൻ പ്രൊഫസർ സി.ഐ ഐസക്കാണ്‌ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ പങ്കെടുത്തിട്ടുള്ള വിവിധ യുദ്ധങ്ങളും ഏറ്റവുമൊടുവിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണം വരെ പാഠഭാ​ഗങ്ങളിൽ ഉൾപ്പെടുത്തണമെന്ന് സമിതിയുടെ നിർദേശത്തിൽ പറയുന്നു.
സംഘപരിവാർ സഹയാത്രികനായ പ്രൊഫ. ഐസക്ക് ഭാരതീയ വിചാര കേന്ദ്രം വർക്കിംഗ് പ്രസിഡന്റായിരുന്നു.

ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളിൽ എഴുതിവയ്ക്കാനും ശുപാര്‍ശയില്‍ പറയുന്നു. രാമായണം, മഹാഭാരതം എന്നിവ ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സാമൂഹ്യശാസ്ത്ര സിലബസിന്റെ ഭാ​ഗമാക്കുന്നതിന് കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഇത് വിദ്യാർഥികളിൽ ദേശസ്നേഹവും ആത്മാഭിമാനവും വളർത്തിയെടുക്കും എന്നാണ് കരുതുന്നത്. പ്രതിവർഷം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നത്. ഇത്തരം പ്രവണതകൾ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണ്.

നിലവിൽ ചില വിദ്യാഭ്യാസ ബോർഡുകൾ രാമായണം പഠിപ്പിക്കുന്നുണ്ട്. ഇത്തരം ഇതിഹാസങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉദ്ദേശ്യം മറ്റെന്താണെന്നും പ്രൊഫ. ഐസക് ചോദിച്ചു.

നേരത്തെ പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ യ്ക്ക് പകരം’ഭാരത്’ എന്ന് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി സി.ഐ ഐസക്കിന്റെ കീഴിലുള്ള കമ്മിറ്റി ശുപാർശ നൽകിയത് വലിയ വിവാദമായിരുന്നു. എന്നാല്‍, പാനല്‍ ശുപാര്‍ശ നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ നിലവില്‍ തീരുമാനമായിട്ടില്ലെന്നും എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അന്ന് പ്രതികരിച്ചിരുന്നു.

Back to top button
error: