NEWSWorld

തണ്ണിമത്തൻ പലസ്തീനികൾക്ക് ഒരു പഴം മാത്രമല്ല! അവരുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്ന ശക്തമായ പ്രതീകം കൂടിയാണ്, ഇതിനു പിന്നിലെ കഥകൾ  അറിയുക…!

   തണ്ണിമത്തന്റെ ചുവപ്പ്, കറുപ്പ്, വെളുപ്പ്, പച്ച നിറങ്ങൾ പലസ്തീൻ  പതാകയുടെ നിറങ്ങൾ കൂടിയാണ്. പലസ്തീൻ അനുകൂല റാലികളിലും സാമൂഹ്യ മാധ്യമ പോസ്റ്റുകളിലും തണ്ണിമത്തനും വലിയ പ്രാധാന്യമുണ്ട്. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ ശക്തമായ പ്രതീകമായാണ് തണ്ണിമത്തൻ വിലയിരുത്തപ്പെടുന്നത്. എന്നാൽ തണ്ണിമത്തൻ പലസ്തീന്റെ പ്രതീകമായി മാറിയതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.

1967-ലെ അറബ്-ഇസ്രാഈൽ യുദ്ധത്തിനുശേഷം, ഗസ്സയുടെയും വെസ്റ്റ് ബാങ്കിന്റെയും നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തപ്പോൾ, കീഴടക്കിയ പ്രദേശങ്ങളിൽ പലസ്തീൻ പതാകയും അതിന്റെ നിറങ്ങൾ പോലുള്ള ദേശീയ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതും നിരോധിച്ചു. ഇതിൽ പ്രതിഷേധിച്ച് പലസ്തീനികൾ തണ്ണിമത്തൻ കഷണങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. എന്നിരുന്നാലും, 1993-ൽ ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഓസ്ലോ ഇടക്കാല കരാറിനെത്തുടർന്ന്, പതാകയെ പലസ്തീൻ അതോറിറ്റി അംഗീകരിച്ചു. ഗസ്സയും അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളും ഭരിക്കുന്നതിനാണ് അതോറിറ്റി രൂപീകരിച്ചത്.

പലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തണ്ണിമത്തൻ അവതരിപ്പിക്കുന്ന കലാസൃഷ്ടികൾ കലാകാരന്മാർ തുടർന്നു. ഏറ്റവും പ്രശസ്തമായ കലാസൃഷ്ടികളിൽ ഒന്നാണ് ഖാലിദ് ഹൗറാനി, 2007ൽ ‘സബ്ജക്ടീവ് അറ്റ്‌ലസ് ഓഫ് പാലസ്‌തീൻ’ എന്ന പുസ്തകത്തിനായി വരച്ച തണ്ണിമത്തൻ. 2021 മെയ് മാസത്തിൽ ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ ഇതിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ഈ വർഷം ആദ്യം തണ്ണിമത്തൻ ചിത്രീകരണത്തിൽ മറ്റൊരു കുതിച്ചുചാട്ടം ഉണ്ടായി.

ജനുവരിയിൽ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പൊതുസ്ഥലങ്ങളിൽ നിന്ന് പലസ്തീൻ പതാകകൾ നീക്കം ചെയ്യാൻ പൊലീസിന് നിർദേശം നൽകിയി. പലസ്തീൻ പതാകകൾ വീശുന്നത് തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ ഇസ്രായേൽ വിരുദ്ധ ജാഥകൾക്കിടെ തണ്ണിമത്തന്റെ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇസ്രായേൽ നിയമം അനുസരിച്ച് പലസ്തീൻ പതാകകൾക്ക് നിരോധനമില്ല, എന്നാൽ പൊതു ക്രമസമാധാനത്തിന് അവ ഭീഷണിയാണെന്ന് തോന്നുന്ന സന്ദർഭങ്ങളിൽ നീക്കം ചെയ്യാൻ പൊലീസിനും സൈനികർക്കും അവകാശമുണ്ട്.

പലസ്തീനിൽ പതിറ്റാണ്ടുകളായി തണ്ണിമത്തൻ ഒരു രാഷ്ട്രീയ ചിഹ്നമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് ഒന്നും രണ്ടും ഇൻതിഫാദകളിൽ. ഇന്ന്, തണ്ണിമത്തൻ ഈ പ്രദേശത്ത് ജനപ്രിയമായ ഒരു പഴം മാത്രമല്ല, പലസ്തീനികളുടെ തലമുറകൾക്കും അവരുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നവർക്കും ശക്തമായ പ്രതീകം കൂടിയാണ്.

Back to top button
error: