KeralaNEWS

ഉമ്മന്‍ ചാണ്ടിയെപ്പറ്റി നല്ലത് പറഞ്ഞതിന് ജോലി പോയി; പുതുപ്പള്ളിനിന്ന് അന്നം തേടി സതിയമ്മ കൊച്ചിയില്‍

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലത്ത് ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ ഉമ്മന്‍ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞതിനു താല്‍ക്കാലിക ജോലിയില്‍ നിന്നു പുറത്താക്കപ്പെട്ട സതിയമ്മ നിത്യവൃത്തിക്കായി എറണാകുളത്ത് ഒരു കന്യാസ്ത്രീ മഠത്തില്‍ ജോലിക്കു പോകുന്നു. മാസത്തിലൊരിക്കലാണു വീട്ടിലെത്തുന്നത്. രോഗിയായ ഭര്‍ത്താവ് രാധാകൃഷ്ണന്‍ വീട്ടില്‍ തനിച്ചാണ്.

കുടുംബം പുലര്‍ത്താനും ചികിത്സാ ചെലവുകള്‍ക്കുമായാണ് വീട്ടില്‍ നിന്ന് അകലെയുള്ള സ്ഥലത്തെ ജോലി സ്വീകരിച്ചത്. കൈതേപ്പാലം മൃഗാശുപത്രിയില്‍ 11 വര്‍ഷം സ്വീപ്പറായിരുന്നു പുതുപ്പള്ളി പള്ളിക്കിഴക്കേതില്‍ പി.ഒ.സതിയമ്മ (52). 8,000 രൂപയായിരുന്നു മാസവേതനം. മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ പങ്കെടുത്തതും സതിയമ്മ ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ പറഞ്ഞിരുന്നു. ചാണ്ടി ഉമ്മനു വോട്ട് ചെയ്യുമെന്നും പറഞ്ഞിരുന്നു. ചാനല്‍ ഇതു സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് സതിയമ്മയെ പിരിച്ചുവിട്ടത്.

വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍നിന്നു സതിയമ്മയ്ക്കു ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: