KeralaNEWS

നിലയ്ക്കലിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രി: മന്ത്രി കെ രാധാകൃഷ്ണന്‍

പത്തനംതിട്ട : നിലയ്ക്കല്‍ കേന്ദ്രീകരിച്ച്‌ എല്ലാ സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിര്‍മിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

നിലയ്ക്കലില്‍ പുതുതായി നിര്‍മിക്കുന്ന ഡോര്‍മെറ്ററികളുടെ ആദ്യഘട്ടനിര്‍മാണത്തിന്റെയും ദേവസ്വം ക്ലോക്ക് റൂമിന്റെയും നവീകരിച്ച നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന്റെയും ഉദ്ഘാടനം നിലക്കല്‍ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 തദ്ദേശവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ആശുപത്രി നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനു ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും തദ്ദേശസ്ഥാപങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

50 ലക്ഷത്തിലധികം ഭക്തര്‍ എത്തിയ കഴിഞ്ഞവര്‍ഷത്തെ തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാക്കി. ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ഈ വര്‍ഷവും സുഗമമായ തീര്‍ഥാടനത്തിന് സൗകര്യമൊരുക്കുമെന്നും ഇതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച്‌ ആദിവാസി വിഭാഗത്തില്‍പ്പെട്ട 330 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റും 50 രോഗബാധിതര്‍ക്ക് ചികിത്സസഹായവും മന്ത്രി വിതരണം ചെയ്തു.സംസ്ഥാനത്ത് ട്രൈബല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 1284 കേന്ദ്രങ്ങളാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാതെയിരുന്നത്. ഇതില്‍ 1083 പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബര്‍ 31 നകം എല്ലാ കേന്ദ്രങ്ങളിലും കണക്ടിവിറ്റി ലഭ്യമാക്കുന്നതോടെ ഇന്ത്യയില്‍ ട്രൈബല്‍ പ്രദേശങ്ങളില്‍ മുഴുവന്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയ സംസ്ഥാനമെന്ന് അഭിമാനത്തോടെ പറയാന്‍ നമുക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലയ്ക്കല്‍ ബേസ് ക്യാമ്ബില്‍ ശബരിമല തീര്‍ഥാടനകാലത്ത് ചുമതലപ്പെടുത്തുന്ന പോലീസ്, ഗതാഗത വകുപ്പിലെ ഉദോഗസ്ഥരുടെ താമസസൗകര്യത്തിനായാണ് സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 12.41 കോടി രൂപ ചെലവിട്ട് 4300 സ്‌ക്വയര്‍ഫീറ്റ് വീതമുള്ള ഏഴു ഡോര്‍മെറ്ററികളും മെസ് ഹാളും ഓരോ ഡോര്‍മെറ്ററികളോട് അനുബന്ധിച്ച്‌ എട്ടു ശൗചാലയങ്ങളും കുളിമുറികളും 24 യൂറിനറികളും ഉള്‍പ്പടെ ആധുനികസംവിധാനങ്ങളോട് കൂടിയ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്.

Back to top button
error: