IndiaNEWS

യുപിയില്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബാധ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തി. തലസേമിയ രോഗബാധയെ തുടര്‍ന്നാണ് കുട്ടികള്‍ക്കു രക്തം നല്‍കിയത്. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് പിഴവിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കാന്‍പുരില ലാല ലജ്പത് റായ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

180 തലസേമിയ രോഗികളാണ് ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ചത്. 14 കുട്ടികള്‍ സ്വകാര്യ, ജില്ലാ ആശുപത്രികളില്‍നിന്നും രക്തം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും സ്ഥിരീകരിച്ചത്. ആറ് 16 വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഇതില്‍ ഏഴു പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ചു പേര്‍ക്ക് ഹെപറ്റൈറ്റിസ് സിയും രണ്ടു പേര്‍ക്ക് എച്ച്‌ഐവിയുമാണ് സ്ഥിരീകരിച്ചതെന്ന് ലാല ലജ്പത് റായ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവിയും നോഡല്‍ ഓഫിസറുമായ ഡോ. അരുണ്‍ ആര്യ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുട്ടികളാണ് രോഗബാധിതരായതെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചവരെ ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലേക്കും എച്ച്‌ഐവി ബാധിതരെ കാന്‍പുരിലെ ആശുപത്രിയിലേക്കും മാറ്റിയതായി ഡോ.അരുണ്‍ അറിയിച്ചു. തലസേമിയ രോഗത്തിന്റെ പിടിയിലായ കുട്ടികള്‍ക്ക് ഈ വൈറസ് ബാധ കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. സാധാരണ ഗതിയില്‍ ആരെങ്കിലും രക്തം ദാനം ചെയ്താല്‍ അതു പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ വൈറസ് സാന്നിധ്യം കണ്ടെത്താറുണ്ട്. എന്നാല്‍ കുട്ടികള്‍ ‘വിന്‍ഡോ പീരിഡി’ല്‍ ആയിരിക്കണം രക്തം സ്വീകരിച്ചതെന്ന് ഡോക്ടര്‍ വിശദീകരിച്ചു. ഈ ഘട്ടത്തില്‍ രക്തത്തിലുള്ള വൈറസിന്റെ സാന്നിധ്യം പരിശോധനയില്‍ മനസിലാക്കാനാകില്ല.

രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ ബോര്‍ഡ് അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് ദേശീയ ആരോഗ്യ മിഷന്‍ അറിയിച്ചു. ശരീരത്തില്‍ ആവശ്യമായ തോതില്‍ ഹീമോഗ്ലോബിന്‍( അണുരക്തകോശങ്ങളിലെ പ്രധാനപ്പെട്ട പ്രോട്ടീന്‍) ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത രോഗസാഹചര്യമാണ് തലിസീമിയ. തലിസീമിയ രോഗബാധിതരായ കുട്ടികളുടെ എണ്ണം ഇന്ത്യയില്‍ കൂടുതലാണ്.

 

 

 

Back to top button
error: