KeralaNEWS

വാന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനം; ഇടപെട്ട് കമ്മീഷൻ;വന്ദേഭാരതിന്റെ സമയത്തിൽ മാറ്റം 

പാലക്കാട്:വാന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നതിൽ ഇടപെട്ട് മനുഷ്യാവകാശ  കമ്മീഷൻ.വന്ദേഭാരതിനു വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ഡിവിഷണൽ മാനേജർ ഇടപെടണമെന്നും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അറിയിച്ചു.

വന്ദേ ഭാരത് ട്രെയിനുകള്‍ കൃത്യ സമയത്തു സര്‍വീസ് നടത്തുന്നതിന് വേണ്ടി മറ്റു ട്രെയിനുകള്‍ ദീര്‍ഘനേരം പലയിടങ്ങളിലായി പിടിച്ചിടുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പോകേണ്ട സ്ഥിരം യാത്രക്കാരാണ് ഇതുമൂലം ഏറെ പ്രയാസം അനുഭവിക്കുന്നത്.

പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണിപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നത്.ഇതിന് പുറമെയാണ് ജനറല്‍ കമ്ബാര്‍ട്ട്മെന്റുകള്‍ വെട്ടിക്കുറച്ച്‌ എസി കോച്ചുകളുടെ എണ്ണം കൂട്ടുന്ന റയില്‍വേയുടെ വികലനയം.കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കമ്ബാര്‍ട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാര്‍ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്.പരിമിതമായ ജനറല്‍ കമ്ബാര്‍ട്ടുമെന്റുകളില്‍ സൂചി കുത്താനിടമില്ലാതെ തിങ്ങി നിറഞ്ഞാണിപ്പോള്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നത്.

വായു സഞ്ചാരം പോലും തടസ്സപെടുന്ന രീതിയില്‍ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നതു മൂലം യാത്രക്കാര്‍ ബോധരഹിതരാകുന്നതും പതിവായിരിക്കുകയാണ്.കഴിഞ്ഞ ദിവസം തിരക്കില്‍പ്പെട്ട് പരശുറാം എക്സ്പ്രസില്‍ പെണ്‍കുട്ടി ബോധരഹിതയായി വീണിരുന്നു.കോച്ചുകള്‍ വെട്ടിക്കുറച്ചതോടെ കേരളത്തിലെ പല ട്രെയിനുകളിലെയും അവസ്ഥ ഇതാണ്.ഒരാഴ്ചയ്ക്കുള്ളില്‍ ജനറല്‍ കോച്ചില്‍ ശ്വാസംമുട്ടി യാത്രക്കാരി തളര്‍ന്നു വീണ രണ്ടാമത്തെ സംഭവമായിരുന്നു ഇത്.

അതേസമയം തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി.ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്നാണിത്.

തിരുവനന്തപുരത്ത് നിന്ന്  പുറപ്പെടുന്ന ട്രെയിനിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചതിനൊപ്പം തൃശ്ശൂരില്‍ അധിക സമയം നിര്‍ത്താനും തീരുമാനമായിട്ടുണ്ട്. പുതിയ സമയക്രമം ഇന്ന്  (ഒക്ടോബര്‍ 23, 2023) മുതല്‍ നടപ്പില്‍ വരും.

രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ഇനി മുതല്‍ രാവിലെ 5.15 നാണ് സര്‍വീസ് ആരംഭിക്കുക. 6.03 ന് കൊല്ലത്തെത്തും. 6.05 ന് ഇവിടെ നിന്ന് പുറപ്പെടും. 6.53 ന് ചെങ്ങന്നൂരില്‍ നിര്‍ത്തും. രണ്ട് മിനിറ്റിന് ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും.

കോട്ടയത്തും എറണാകുളത്തും ട്രെയിൻ എത്തുന്ന സമയത്തിലും ഇവിടെ നിന്ന് പുറപ്പെടുന്ന സമയത്തിനും മാറ്റമുണ്ടാകില്ല. തൃശ്ശൂരില്‍ പതിവായി എത്തുന്ന 9.30 ന് തന്നെ ട്രെയിൻ എത്തും. എന്നാല്‍ ഒരു മിനിറ്റ് അധികം മുൻപത്തേതിലും ഈ സ്റ്റോപ്പില്‍ ട്രെയിൻ നിര്‍ത്തും. 9.33 നാവും ഇനി ട്രെയിൻ ഇവിടെ നിന്ന് പുറപ്പെടുക. ഷൊര്‍ണൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ട്രെയിൻ സമയങ്ങളില്‍ മാറ്റമുണ്ടായിരിക്കില്ലെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. ഷൊര്‍ണൂരിന് ശേഷം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പ്.

തിരിച്ചുള്ള സര്‍വീസില്‍ കാസര്‍കോട് മുതല്‍ ഷൊര്‍ണൂര്‍ വരെ സമയത്തില്‍ മാറ്റമില്ല. തൃശ്ശൂരില്‍ മുൻപ് എത്തിയിരുന്ന 6.10 ന് തന്നെ ട്രെയിനെത്തും. എന്നാല്‍ ഒരു മിനിറ്റ് അധികം ഇവിടെ നിര്‍ത്തുമെന്നും 6.13 ന് സര്‍വീസ് ആരംഭിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. എറണാകുളത്തും കോട്ടയത്തും സമയത്തില്‍ മാറ്റമില്ല. ചെങ്ങന്നൂരില്‍ 8.46 ന് ട്രെയിനെത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34 ന് എത്തുന്ന ട്രെയിൻ 9.36 ന് ഇവിടെ നിന്ന് പുറപ്പെടും. മുൻപത്തേതിലും അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.

Back to top button
error: