KeralaNEWS

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്, കോടികൾ കൊള്ളയടിക്കുന്ന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എന്ന വെള്ളാന

സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി എന്ന് സിഎജി റിപ്പോര്‍ട്ട്.  2016 മുതല്‍ 2022 വരെ വിതരണം മരവിപ്പിച്ച നാല് കോടി രൂപയുടെ മരുന്നുകളാണ് ആശുപത്രികളില്‍ എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മരുന്നുകളുടെ ഗുണനിലവാരം പരിശോധിച്ചതിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുരുതരമായ അനാസ്ഥ കാണിച്ചു എന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

കാലാവധി കഴിഞ്ഞ മരുന്നുകളിൽ രാസമാറ്റം സംഭവിക്കുന്നതിനാൽ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതാണ് കെഎംഎസ്‌സിഎല്ലിന്‍റെ നടപടിയെന്നും സിഎജി റിപ്പോർട്ടിൽ വിമർശിക്കുന്നു.

ആശുപത്രികളിൽ നിന്ന് ഓരോ വർഷത്തേക്കും ആവശ്യമുള്ള മരുന്നുകളുടെ ഇന്‍റന്‍റ് നൽകുന്നുണ്ടെങ്കിലും അതനുസരിച്ചല്ല കെഎംഎഎസ്‌സിഎൽ മരുന്നു സംഭരിക്കുന്നത്. 2017 മുതൽ 2022 വരെ 4732 ഇനം മരുന്നുകൾക്ക് ആശുപത്രികൾ ഇന്‍റന്‍റ് നൽകിയെങ്കിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ പൂർണമായും ഓർഡർ നൽകിയത് 536 ഇനങ്ങൾക്കു മാത്രമാണ്. മരുന്നുകള്‍ക്ക് 75 ശതമാനം കാലാവധി വേണമെന്നാണ് ചട്ടം. ഇല്ലെങ്കിൽ മരുന്ന് തിരികെ നൽകി കമ്പനിയിൽ നിന്ന് പിഴ ഈടാക്കാം.

പരിശോധനാ കാലയളവിലെ 54,049 ബാച്ച് മരുന്നുകളിൽ 1610 ബാച്ചുകളും 75 ശതമാനംഷെൽഫ് ലൈഫ് ഇല്ലാത്തതായിരുന്നു. കമ്പനികളിൽ നിന്ന് 32.82 കോടി രൂപയുടെ പിഴ ഈടാക്കേണ്ടത് ഒഴിവാക്കിക്കൊടുത്തു. 46 ഇനം മരുന്നുകൾ ഇതേ വരെ ഒരു നിലവാര പരിശോധനയും നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല. കരട് റിപ്പോർട്ടിനെ ദുർബലമായ വാദങ്ങൾ നിരത്തിയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ന്യായീകരിച്ചത്. വിമർശനത്തോടെ സിഎജി ഇത് തള്ളുകയും ചെയ്തു. സ്റ്റോറിലെ ഫാർമസിസ്റ്റുകളുടെ കുറവ്, വൈദ്യുതി തകരാർ, ഇന്‍റര്‍നെറ്റ് തടസം തുടങ്ങിയവയാണ് കെഎംഎസ്‌സിഎൽ നിരത്തിയ ന്യായങ്ങൾ. സർക്കാർ ആശുപത്രികൾക്കായി വാങ്ങുന്ന മരുന്നുകൾ രോഗികൾക്ക് പ്രയോജനപ്പെടണമെന്ന യാതൊരു താല്പര്യവും മെഡിക്കൽ സർവീസസ് കോർപ്പറേഷനില്ല.

പഴക്കം ചെന്നാൽ, മരുന്നുകൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒരു വർഷത്തേക്കുള്ള മരുന്നുകൾ ഒന്നിച്ചു വാങ്ങി ഗോഡൗണുകളിൽ കൂട്ടിയിടുകയാണ്. കമ്പനികൾക്ക് വൻതുക കൈമാറ്റം ചെയ്യുന്നതിലൂടെ ഉന്നർതക്കുള്ള സാമ്പത്തിക നേട്ടമാണ് ലക്ഷ്യം.

സ്വകാര്യ ആശുപത്രികൾ ഒരു വർഷത്തേക്കുള്ള ഓർഡർ കൊടുക്കുമെങ്കിലും ഘട്ടംഘട്ടമായി മാത്രമേ കൈപ്പറ്റൂ. മരുന്നുകൾ ഒരിക്കലും പാഴാവില്ല. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തലപ്പത്തും ആരോഗ്യവകുപ്പിന്റെ തലപ്പത്തും ഇരിക്കുന്നവർക്ക് ഇതറിയാം.

സർക്കാർ ആശുപത്രികൾക്കായി നൽകുന്ന മരുന്നുകൾ കാലാവധി കഴിഞ്ഞാൽ കമ്പനികൾ തിരിച്ചെടുക്കാറില്ല. സൗജന്യ വിതരണത്തിനെന്ന് മുദ്ര പതിച്ചതിനാൽ തിരിച്ചെടുക്കാൻ കഴിയില്ലെന്ന മുടന്തൻ ന്യായമാണ് പറയുന്നത്. സർക്കാരിനും അതു സ്വീകാര്യമാണ്. പാഴാവുന്നത് ഗോഡൗണിൽ തള്ളും. കമ്പനികൾക്ക് വൻ ലാഭവും സർക്കാരിന് കോടികളുടെ നഷ്ടവും വരുത്തുന്ന ഈ കള്ളക്കളി തുടരുകയാണ്.

Back to top button
error: