NEWSWorld

ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന പ്ലക്കാര്‍ഡുമായി ജൂതര്‍; പ്രതിഷേധം അമേരിക്കയിലെ ക്യാപിറ്റോള്‍ ഹില്ലില്‍

വാഷിങ്ടണ്‍: ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോള്‍ ഹില്ലില്‍ പ്രതിഷേധം. സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തില്‍ ജൂത വംശജര്‍ പങ്കെടുത്തു. ”ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ജൂതന്മാര്‍’, ‘ഞങ്ങളുടെ പേരില്‍ വേണ്ട’, ‘ഗാസയെ ജീവിക്കാന്‍ അനുവദിക്കുക’ എന്നെല്ലാമെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ജൂത വംശജര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ‘ജൂയിഷ് വോയിസ് ഫോര്‍ പീസ്’ എന്ന സംഘടനയാണ് പ്രധാനമായും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ആയിരക്കണക്കിന് പേരുടെ ജീവന്‍ അപഹരിച്ച യുദ്ധം തുടരുന്നതിനിടെ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായാണ് ക്യാപിറ്റോള്‍ ഹില്ലില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയത്. പ്രതിഷേധക്കാരില്‍ ചിലര്‍ കാനണ്‍ ഹൗസ് ഓഫീസ് കെട്ടിടത്തില്‍ പ്രവേശിച്ച് ‘വെടിനിര്‍ത്തല്‍’ മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാര്‍ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്.

മുന്നൂറോളം പ്രതിഷേധക്കാരെ ക്യാപിറ്റോള്‍ പൊലീസ് അറസ്റ്റ് ചെയ്തു- ‘പ്രകടനം നിര്‍ത്താന്‍ ഞങ്ങള്‍ പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അവര്‍ അനുസരിക്കാന്‍ തയ്യാറായില്ല. ഇതോടെ അറസ്റ്റിലേക്ക് കടന്നു’ എന്നാണ് ക്യാപിറ്റോള്‍ പൊലീസ് അറിയിച്ചത്. ക്യാപിറ്റോള്‍ ഹില്ലിലെ കെട്ടിടത്തിനുള്ളില്‍ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കുറ്റം മൂന്ന് പേര്‍ക്കെതിരെ ചുമത്തിയെന്നും ക്യാപിറ്റോള്‍ പൊലീസ് അറിയിച്ചു.

 

 

Back to top button
error: