IndiaNEWS

കളിക്കാനെത്തിയത് കബഡി; ഒടുവില്‍ ‘കസേര’ കൊണ്ട് കളി

ലഖ്‌നൗ: കായിക മേളയില്‍ പങ്കെടുക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കായിക മത്സരങ്ങള്‍ക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. കബഡി മത്സരത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് ടീമുകളിലെ കായിക താരങ്ങള്‍ തല്ലുകൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വഴക്കിന്റെ കാരണം ഇതുവരെ വ്യക്തമല്ല, മത്സരാര്‍ത്ഥികള്‍ പരസ്പരം വഴക്കിടുകയും കസേരകള്‍ ഉപയോഗിച്ച് പരസ്പരം അടികൂടുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉണ്ട്. ചില വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷ സ്ഥലത്ത് നിന്നും മറ്റ് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതും കാണാം. സംഘര്‍ഷമുണ്ടാക്കിയവര്‍ കാണ്‍പൂരിന് പുറത്ത് നിന്നുളളവരാണെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ രണ്ട് ടീമുകളെയും കബഡി മത്സരത്തില്‍ നിന്നും അയോഗ്യരാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഐഐടി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Signature-ad

അതേസമയം, ഡല്‍ഹി ഐഐടിയില്‍ പെണ്‍കുട്ടികളുടെ ശൗചാലയത്തില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശുചീകരണ തൊഴിലാളിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി ഭാരതി കോളജിലെ വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണു നടപടി. ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ ഐഐടിയിലെത്തിയ 10 വിദ്യാര്‍ഥിനികളാണ് പരാതിപ്പെട്ടത്. ശൗചാലയം ഉപയോഗിക്കുന്നതിനിടെ ഒളിക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് പരാതി.

പരാതി നല്‍കിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാര്‍ഥിനികള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ആരോപിച്ചു. തുടര്‍ന്നാണ് കിഷന്‍ഘര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ 20 വയസുകാരനായ ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തെന്നും ഐപിസി 354സി വകുപ്പു പ്രകാരം കേസെടുത്തെന്നും പൊലീസ് അറിയിച്ചു.

അതിനിടെ, വിദ്യാര്‍ഥികള്‍ക്കു നേരിട്ട ദുരനുഭവത്തില്‍ ഐഐടി ഖേദം പ്രകടിപ്പിച്ചു. വിവരം അറിഞ്ഞയുടന്‍ പൊലീസില്‍ പരാതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു. സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരനാണ് പ്രതി. വിവരം അറിഞ്ഞ ഉടനെ ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായും ഐഐടി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

Back to top button
error: