CrimeNEWS

റസ്റ്റോറന്റില്‍ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ടാമത് തൈര് ചോദിച്ചതിനെച്ചൊല്ലി സംഘര്‍ഷം, മർദ്ദനം; പരാതി നൽകാൻ എത്തിയ യുവാവ് പോലീസ് സ്റ്റേഷനിൽ മരിച്ചു

ഹൈദരാബാദ്: റസ്റ്റോറന്റില്‍ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ടാമത് തൈര് ചോദിച്ചതിനെച്ചൊല്ലി സംഘര്‍ഷം. റസ്റ്റോറന്റ് ജീവനക്കാരുടെ മര്‍ദനമേറ്റ യുവാവ് പിന്നീട് പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് ഛര്‍ദിച്ച് അവശനാവുകയും മരിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ഹൈദരാബാദിലായിരുന്നു സംഭവം.

35 വയസ് പ്രായമുള്ള യുവാവ് ഞായറാഴ്ച രാത്രിയോടെ റസ്റ്റോറന്റിലെത്തി ബിരിയാണി ഓര്‍ഡര്‍ ചെയ്തു. മൂന്ന് സുഹൃത്തുക്കളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഭക്ഷണം  കഴിക്കുന്നതിനിടെ വെയിറ്ററോട് രണ്ടാമതും തൈര് ആവശ്യപ്പെട്ടുവെന്നും ഇതേച്ചൊല്ലി റസ്റ്റോറന്റിലെ ഒരു ജീവനക്കാരനുമായി തര്‍ക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഇരുവരും പരസ്പരം മര്‍ദിച്ചുവെന്നാണ് മനസിലാവുന്നതെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷം പിന്നീട് അടിപിടിയായി മാറി. യുവാവും ഒപ്പമുള്ളവരും, ഹോട്ടല്‍ ജീവനക്കാരും പരസ്‍പരം ഏറ്റുമുട്ടി. ഇതോടെ പൊലീസിന് വിവരം ലഭിക്കുകയും പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു.

പൊലീസ് ഇടപെട്ട് സംഘര്‍ഷം അവസാനിപ്പിച്ചതിന് ശേഷം യുവാക്കളും ഹോട്ടല്‍ ജീവനക്കാരും പന്‍ജഗുട്ട പൊലീസ് സ്റ്റേഷനില്‍ എത്തി. ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ യുവാവും യുവാക്കള്‍ക്കെതിരെ ഹോട്ടല്‍ ജീവനക്കാരും പൊലീസില്‍ പരാതി നല്‍കി. പുറമേ കാര്യമായ പരിക്കുകളൊന്നും യുവാവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നെങ്കിലും പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇയാള്‍ ഛര്‍ദിക്കാന്‍ ആരംഭിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ മര്‍ദനത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ കാലതാമസം വന്നുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാവൂ എന്ന് അറിയിച്ച പൊലീസ്, കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: