KeralaNEWS

പുതിയ ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ, ഗവി പാതയില്‍ മണ്ണിടിച്ചിൽ, യാത്ര നിരോധിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനം തിട്ട ജില്ലയിൽ കിഴക്കന്‍ മലയോരമേഖലയില്‍ ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ അതിശക്തമായ മഴയാണ് പെയ്തത്. വനമേഖലയിൽ മഴ ശക്തമായതോടെ ഗവി റൂട്ടിലുള്ള യാത്ര നിരോധിച്ചതായി പത്തനംതിട്ട കളക്ടർ അറിയിച്ചു.

Signature-ad

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

പത്തനംതിട്ട ജില്ലയിൽ മഴ കനക്കുകയും ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്തതോടെ മണിയാര്‍, മൂഴിയാര്‍ ഡാമുകള്‍ തുറന്നുവിട്ടിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച് പരമാവധി വെള്ളമാണ് ഒഴുക്കുന്നത്.

അതിനിടെ പുഴകളെല്ലാം നിറഞ്ഞ് കവിയുകയാണ്. ഇന്നും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത നിർദേശം പ്രഖ്യാപിച്ചു. കക്കി, ആനത്തോട് ഡാം വ്യൂപോയിന്റിനോട് ചേര്‍ന്ന് രണ്ടിടങ്ങളിലും പമ്പ ഡാമിന്റെ സമീപത്ത് ഒരിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി.

കഴിഞ്ഞ മൂന്നുദിവസമായി കിഴക്കന്‍ മലയോരമേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ മഴ ശക്തിപ്രാപിച്ചു. ഞായറാഴ്ച തിരുവനന്തപുരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. തിങ്കളാഴ്ച അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

അതേസമയം കേരള തീരത്ത്  ഇന്ന് രാത്രി 8.30 മുതൽ നാളെ രാവിലെ 11.30  വരെ 0.4 മുതൽ 1.5  മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Back to top button
error: