KeralaNEWS

ജയസൂര്യയുടേത് ചീറ്റിപ്പോയ തിരക്കഥ, കാപട്യം തുറന്ന് കാട്ടി സോഷ്യൽ മീഡിയ; സിനിമാ പ്രമോഷനു വേണ്ടി നന്മമരം ചമഞ്ഞ ഇയാൾ  രാജ്യത്ത് കലാപങ്ങൾ അരങ്ങേറിയപ്പോൾ  എവിടായിരുന്നു എന്നും വിമർശനം

  സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ത്തിട്ടില്ല എന്ന് നടന്‍ ജയസൂര്യ കളമശ്ശേരിയിലെ പരിപാടിയില്‍ നടത്തിയ പ്രതികരണത്തെ  വിമര്‍ശിച്ച്  കൃഷിമന്ത്രി പി. പ്രസാദ്. ജയസൂര്യ നല്ല അഭിനേതാവാണ്. പക്ഷേ ജനങ്ങളുടെ മുമ്പാകെയല്ല അഭിനയം കാഴ്ചവെക്കേണ്ടത്. പ്രതികരണത്തിന് പിന്നില്‍ അജന്‍ഡയുണ്ട്. ഇത് നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണെന്നും  അദ്ദേഹം കുറ്റപ്പെടുത്തി.

കൃഷ്ണപ്രസാദടക്കം പാടശേഖരത്തിലെ മുഴുവന്‍പേരും മാസങ്ങള്‍ക്ക് മുമ്പേ നെല്ലിന്റെ വില വാങ്ങിച്ചതാണ്. എന്നിട്ടും നെല്ലിന്റെ പൈസ കിട്ടിയിട്ടില്ലെന്നാണ് വന്നുനിന്ന് പറയുന്നത്. അരങ്ങുതകര്‍ക്കാന്‍ എത്ര കാപട്യമാണ് രംഗത്തേക്കിറക്കുന്നത്?

നടനും കർഷകനുമായ കൃഷ്ണപ്രസാദിന് നെല്ലിന്റെ വില നൽകിയില്ല എന്ന ജയസൂര്യയുടെ വ്യാജ പരാമർശത്തിനെതിരെ രൂക്ഷ വിമർശങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയ. സിനിമയുടെ പ്രമോഷന് വേണ്ടിയാണു നടൻ നന്മ മരം ചമഞ്ഞതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രാജ്യത്ത് കലാപങ്ങളും കൂട്ടക്കൊലകളും കർഷക സമരവും എന്തിന് ഗുസ്തി താരങ്ങളുടെ സമരം പോലും വന്നുപോയിട്ടും അന്നൊന്നും പ്രതികരിക്കാത്ത നടൻ എന്തുകൊണ്ട് ഇത്തരത്തിൽ ഒരു വ്യാജ പരാമർശം നടത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ  ചോദ്യം.

മൂവീ സ്ട്രീറ്റ് അടക്കമുള്ള സിനിമാ ഗ്രൂപ്പുകളിൽ ഇതേ സംബന്ധിച്ച് പലരും കുറിപ്പുകളും മറ്റും പങ്കുവെച്ചിട്ടുണ്ട്. ജയസൂര്യയുടെ ‘കത്തനാർ’ സിനിമയുടെ ഗ്ലിമ്ബസ് വീഡിയോ വ്യാഴാഴ്ച റിലീസ് ആവാനിരിക്കെ അതിന് കൂടുതൽ പ്രമോഷൻ കിട്ടാനാണ് നടൻ ഇത്തരത്തിൽ ഒരു വ്യാജ പരാമർശം ഉന്നയിച്ചത് എന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകളിൽ ഒന്ന്

എന്റെ ഓർമ്മയിൽ ജയസൂര്യയുടെ അവസാന രാഷ്ട്രീയ വിമർശനം റോഡുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പ് നടത്തിയതാണ്. ശേഷം കണ്ട വിമർശനങ്ങൾ ഈ ആഴ്ചകളിൽ വന്ന ഗണപതി വിഷയവും കർഷകരുടെ വിഷയവുമാണ്. 2021ലാണ് മേൽ പറഞ്ഞ അവസാന രാഷ്ട്രീയ വിമർശനം. മന്ത്രി റിയാസിനെ വേദിയിലിരുത്തിയാണ് റോഡിനെതിരെ ആഞ്ഞടിച്ചത്. അന്ന് ആ വിമർശനം നടക്കുന്ന ദിവസങ്ങളിൽ രാജ്യത്ത് കർഷകരുടെ ഐതിഹാസികമായ സമരം നടക്കുകയാണ്. ഒരു വർഷവും നാലു മാസവും രണ്ടു ദിവസം നീണ്ട സമരത്തിൽ എഴുനൂറോളം കർഷകരാണ് ആകെ കൊല്ലപ്പെട്ടത്. അസുഖ ബാധിതരായവർ അതിൽ കൂടുതലുണ്ട്. കുട്ടികളും സ്ത്രീകളും യുവാക്കാളും വൃദ്ധരും തെരുവിൽ മഴയും വെയിലും മഞ്ഞും കൊണ്ട് ഒന്നര വർഷക്കാലം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബില്ലിനെതിരെ സമരം ചെയ്യുമ്പോൾ കാണാത്ത ജയസൂര്യക്ക് റോഡുകാണാം റോഡിലെ കുഴികൾ കാണാം.

ജയസൂര്യ രാഷ്ട്രീയം പറയുന്നതിൽ കുറ്റമൊന്നുമില്ല. എന്നാൽ ആ രാഷ്ട്രീയം സംശയകരമാണ്.
ജയസൂര്യയുടെ റോഡ് വിമർശനത്തിന് ശേഷം ഇന്നലെ വരെ രണ്ടു വർഷത്തിനിടെ സംഘപരിവാർ രാജ്യത്ത് നടത്തിയ മുസ്ലീം ദളിത് ക്രിസ്‌ത്യൻ വംശഹത്യകളോ ഭരണകൂട ഭീകരതയോ കണ്ട് മനുഷ്യരുടെ പക്ഷം നിൽക്കാൻ മനസ്സലിവില്ലാത്ത ജയസൂര്യയുടെ രാഷ്ട്രീയത്തെയാണ് സംശയം. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിയപ്പോൾ ഹരിയാനയിൽ സംഘപരിവാർ ഭീകരർ അഴിഞ്ഞാടിയപ്പോൾ അവസാനം ഇന്നലെകളിൽ ഒരു മുസ്ലിം കുട്ടിയെ ഹിന്ദുത്വ വർഗീയവാദിയായ ടീച്ചർ സഹപാഠികളെ കൊണ്ട് തല്ലിച്ചപ്പോൾ വേദനിക്കാത്ത ജയസൂര്യ പറയുന്ന രാഷ്ട്രീയം ഏതായാലും മനുഷ്യപക്ഷത്തിന്റെയോ മാനവികതയുടേതോ അല്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്. മിണ്ടാതിരുന്നാലും മനുഷ്യന്മാർ കപടന്മാരാവരുത്…!

നടൻ ജയസൂര്യയെ വിമർശിച്ച് നിർമാതാവും സംവിധായകനുമായ എം എ നിഷാദിന്റെ ഫേസ്ബുക് കുറിപ്പ്:

   “പേട്ട ജയന്റെ ഷോ ഓഫിനെ അർഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക. ചുമ്മ വിസിബിലിറ്റിക്ക് വേണ്ടി തളളുന്ന ഒരു തളള് അത്ര തന്നെ. അയാളുടെ പ്രസംഗത്തിൽ ഒരാത്മ സുഹൃത്തിന്റെ പേര് സൂചിപ്പിച്ചിരുന്നുവല്ലോ ആ മിത്രം പറഞ്ഞ് കൊടുത്തത് വെളളം തൊടാതെ മിഴുങ്ങിയിട്ട് അത് വന്ന്
വേദിയിൽ ചർദ്ദിച്ചുവെന്നല്ലാതെ പ്രത്യേകിച്ച് കാര്യമില്ല എന്നതാണ് സത്യം. കർഷകർ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നമെന്താണെന്ന് ആ ചങ്ങായിയോട് ഒന്നു ചോദിച്ചാൽ ബ ബ്ബ ബ്ബ അടിക്കുന്നത് മാലോകർക്ക് കാണാം.

ചുമ്മ ഷോ, നമ്മുക്കറിയാത്ത പേട്ട ജയനല്ലല്ലോ എന്തരോ എന്തോ ?”

Back to top button
error: