IndiaNEWS

‘ദൃശ്യ’ത്തിനു സമാനമായ കൊലപാതകം…! 5 വർഷം മുമ്പ് കാണാതായ വാർത്താ അവതാരകയുടെ അസ്ഥികൂടം കണ്ടെത്തി, മൃതദേഹം കുഴിച്ചിട്ട സ്ഥലത്തിന് മുകളിൽ പിന്നീട് 4 വരിപ്പാത വന്നു; കേസിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

   അഞ്ച് വർഷം മുമ്പ് കാണാതായ വാർത്താ അവതാരക സൽമ സുൽത്താനയുടേത് എന്ന് കരുതുന്ന അസ്ഥികൂടം പൊലീസ് കണ്ടെത്തി. 11 മണിക്കൂർ നീണ്ട ഉദ്യമത്തിനൊടുവിലാലാണ് ഛത്തീസ്ഗഡിലെ കോർബ നഗരത്തിലെ ദേശീയ പാതയ്ക്ക് താഴെ നിന്ന് അസ്ഥികൂടം പൊലീസ് കുഴിച്ചെടുത്തത്. ഇനി ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.

സൽമയെ കൊലപ്പെടുത്തിയ ലിവിങ് പങ്കാളി മൃതദേഹം ഇവിടെ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ ജിം നടത്തിപ്പുകാരനും പങ്കാളിയുമായി മധുർ സാഹുവിനെയും രണ്ട് കൂട്ടാളികളെയും ഒരാഴ്ച മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹ അവശിഷ്ടങ്ങൾക്കായി പൊലീസ് പരിശോധന നടത്തിയത്.

 സൽമയെ കാണാതായത് 2018 ൽ

കോർബയിലെ ഒരു സ്വകാര്യ വാർത്താ ചാനലിന്റെ അവതാരകയായ സൽമ സുൽത്താന ഛത്തീസ്ഗഡിലെ കുസ്മുണ്ട പ്രദേശത്താണ് താമസിച്ചിരുന്നത്. 2018-ൽ കാണാതാവുകയും അടുത്ത വർഷം ബന്ധുക്കൾ കുസ്മുണ്ട പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. 2019 ജനുവരി 20 ന്, സൽമ സുൽത്താനയുടെ പിതാവ് മരിച്ചപ്പോൾ, അവർ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നതാണ് ബന്ധുക്കളിൽ സംശയം ജനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി എത്തിയത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ യൂണിയൻ ബാങ്കിൽ നിന്ന് സുൽത്താന വായ്പയെടുത്തിരുന്നു എന്നു മനസിലായി.

ബാങ്കിൽ നിന്ന് ഇതുസംബന്ധിച്ച സുപ്രധാന വിവരങ്ങൾ ലഭിച്ചത് നിർണായകമായി. വായ്‌പ തുക കൃത്യമായി തിരിച്ചടക്കുന്നുണ്ടെന്നും ഈ പണം ഗംഗാശ്രീ ജിമ്മിന്റെ ഉടമയും ജിം പരിശീലകനുമായ മധുർ സാഹുവാണ് നിക്ഷേപിക്കുന്നതെന്നും പൊലീസ് കണ്ടെത്തി. മധുർ സാഹുവും രണ്ട് കൂട്ടാളികളും ഒടുവിൽ പൊലീസ് പിടിയിലായി. അവരെ ചോദ്യം ചെയ്തതിൽ നിന്ന് 2018 ഒക്ടോബർ 21 ന്, സൽമ സുൽത്താനയെ കഴുത്ത് നെരിച്ച് കൊലപ്പെടുത്തിയതായി മൂവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സൽമ മധുർ സാഹുവിനെ കണ്ടുമുട്ടിയതും 2018 ലാണ്. കോർബ നഗരത്തിലെ കോളനിയിലെ ഒരു ഫ്‌ളാറ്റിൽ താമസിച്ചിരുന്ന അവർ പ്രണയത്തിലാവുകയും ലിവ്-ഇൻ ബന്ധത്തിലേർപ്പെടുകയും ചെയ്തു. അതിനിടയിൽ, മറ്റ് പല പെൺകുട്ടികളുമായും സാഹുവിന് പ്രണയമുണ്ടെന്ന് സൽമ അറിഞ്ഞതോടെ, ഇരുവരും തമ്മിൽ കലഹം പതിവായി. ഇതോടെ സൽമയെ കൊല്ലാൻ സാഹു പദ്ധതിയിട്ടു. 2018 ഒക്ടോബർ 21 ന്, സാഹു സൽമയുമായി വഴക്കിടുകയും പിന്നാലെ തന്റെ സുഹൃത്ത് കൗശൽ ശ്രീവാസിനെ (29) വിളിച്ചുവരുത്തുകയും ചെയ്തു.

തുടർന്ന് സാഹു സൽമയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും കൗശൽ സഹായിക്കുകയും ചെയ്തു. ശേഷം സാഹു മറ്റൊരു സുഹൃത്തായ അതുൽ ശർമ്മയെ (26) വിളിച്ചുവരുത്തി. മൃതദേഹം കൊഹാഡിയ പാലത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഇവർ സംസ്‌കരിച്ചു. ഒരു വർഷത്തിനുശേഷം ദേശീയ പാതയാക്കുന്നതിനുള്ള പ്രവൃത്തി ഈ സ്ഥലത്ത് ആരംഭിച്ചു. മൃതദേഹം അവിടെ സംസ്‌കരിച്ച സമയത്ത് നാലുവരിപ്പാത നിർമിച്ചിരുന്നില്ല.

സാഹുവും കൂട്ടാളികളും കുറ്റം സമ്മതിച്ചതോടെ റോഡ് കുഴിക്കാൻ പൊലീസ് കോടതിയിൽ നിന്ന് അനുമതി വാങ്ങി,  അറസ്റ്റിലായ കുറ്റവാളികൾ മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചുനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡിൽ കുഴിച്ചത്. ഉപരിതലത്തിൽ നിന്ന് എട്ട് മീറ്റർ താഴെയായി അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിൽ നിന്നും ഒപ്പം യുവതിയുടെ അമ്മയുടെയും സഹോദരങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ഈ സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ച് അസ്ഥികൂടം സൽമയുടേത് ആണെന്ന് ഉറപ്പാക്കുമെന്ന് കോർബ ജില്ല സൂപ്രണ്ട് ഉദയ് കിരൺ പറഞ്ഞു.

Back to top button
error: