KeralaNEWS

‘കുലച്ചതി’ക്ക് 15 ദിവസത്തിനകം വിശദീകരണം നല്‍കണം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: ഇടുക്കി – കോതമംഗലം 220 കെവി ലൈനിനു കീഴില്‍ കൃഷി ചെയ്ത വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. 15 ദിവസത്തിനകം കെഎസ്ഇബി ചെയര്‍മാന്‍ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന, ഓണത്തിനു വിളവെടുക്കാന്‍ പാകത്തിനു കുലച്ചുനിന്ന 400 വാഴകളാണ് കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചത്. വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവര്‍ ലൈനിനു കീഴില്‍ കാവുംപുറത്ത് തോമസിന്റെ വാഴത്തോട്ടമാണു ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്. തോമസും മകന്‍ അനീഷും ചേര്‍ന്നാണു കൃഷി നടത്തിയിരുന്നത്. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ട്.

Signature-ad

മൂലമറ്റത്തു നിന്നെത്തിയ ലൈന്‍ മെയിന്റ്‌നന്‍സ് സബ് ഡിവിഷന്‍ (എല്‍എംഎസ്) ഓഫിസിലെ ഉദ്യോഗസ്ഥരാണു കഴിഞ്ഞ വെള്ളിയാഴ്ച വാഴ വെട്ടിയത്. കെഎസ്ഇബി വാരപ്പെട്ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ശനിയാഴ്ച താലൂക്ക് വികസന സമിതി യോഗത്തില്‍ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചപ്പോള്‍ മാത്രമാണു മൂവാറ്റുപുഴയിലെ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ പോലും സംഭവം അറിഞ്ഞത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: