CrimeNEWS

കൊച്ചിയില്‍ കുടുംബശ്രീയുടെ പേരില്‍ തട്ടിപ്പ്; അയല്‍ കൂട്ടങ്ങളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി വായ്പ്പാ തട്ടിപ്പ് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിൽ കുടുംബശ്രീയുടെ പേരിൽ നടത്തിയ തട്ടിപ്പിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്. ചോദ്യം ചെയ്യുന്നതിനായി അറസ്റ്റിലായ പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അയൽ കൂട്ടങ്ങളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി വായ്പ്പാ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് സ്ത്രീകളാണ് ഇതുവരെ പൊലീസിൻറെ പിടിയിലായിട്ടുള്ളത്. പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവർ ഇപ്പോൾ റിമാൻറിൽ ജയിലിലാണ്. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതോടെ തന്നെ കേസിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുള്ളതായി പൊലീസിന് വിവരം കിട്ടിയിരുന്നു.

കുടുംബശ്രീയിലെ നിഷ എന്നു പേരുള്ള ഒരു ഉദ്യോഗസ്ഥയുടെ പേര് തട്ടിപ്പിന് പ്രതിയായ നിഷ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. ദീപയേയും നിഷയേയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിലുൾപെട്ട എല്ലാവരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മട്ടാഞ്ചേരി അസിസ്റ്റൻറ് കമ്മീഷണർ കെ.ആർ. മനോജിൻറെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. പശ്ചിമ കൊച്ചി സി ഡി എസിൻറേയും കൊച്ചി കോർപ്പറേഷനിലെ രണ്ട് കൗൺസിലർമാരുടേയും ഒപ്പുകളും സീലുകളും വ്യാജമായി ഉണ്ടാക്കിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നത്. യൂണിയൻ ബാങ്കിൻറെ വെല്ലിംഗ്ടൻ ഐലൻറ് ശാഖയിൽ നിന്നാണ് വ്യാജരേഖകളുമായി അറുപതു ലക്ഷത്തോളം രൂപയുടെ വായ്പ്പാ തട്ടിപ്പ് നടത്തിയിട്ടുള്ളത്.

Back to top button
error: