KeralaNEWS

സെമിനാറില്‍ പങ്കെടുക്കാത്തത് തിരിച്ചടിയല്ല, ലീഗില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല: എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനു വ്യക്തമായ സമീപനമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഓരോ സംസ്ഥാനത്തും അവര്‍ക്ക് ഓരോ രീതിയിലാണ് സമീപനം. മാത്രമല്ല അവര്‍ മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യം ഉള്ളതു കൊണ്ടാണ് സെമിനാറിലേക്ക് കോണ്‍ഗ്രസിനെ വിളിക്കേണ്ടതില്ല എന്നു പാര്‍ട്ടി തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

ലീഗിനെ സംബന്ധിച്ച് അവര്‍ യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ അവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്ന നിലപാടിലാണ് അവരിപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. അവര്‍ പങ്കെടുക്കാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയല്ല. ലീഗില്‍ ഭിന്നിപ്പുണ്ടാക്കാനും തങ്ങള്‍ ശ്രമിച്ചിട്ടില്ല. സിപിഎമ്മിനെ സംബന്ധിച്ചു ഈ വിഷത്തിന്റെ തുടക്കം മാത്രമാണ് ഇത്.

Signature-ad

ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ നിലപാടുള്ളവരും മൃദു ഹിന്ദുത്വ നിലപാടുള്ള കോണ്‍ഗ്രസിനേയും മാറ്റി നിര്‍ത്തി ബാക്കി എല്ലാ വിഭാഗക്കാരുമായി ഐക്യപ്പെട്ടു പോകണമെന്നാണ് ഇക്കാര്യത്തിലെ പാര്‍ട്ടി നിലപാട്. ആ നിലപാടിന്റെ ഭാഗമായാണ് ദേശീയ സെമിനാറു പോലെ പരിപാടി സംഘടിപ്പിക്കുന്നത്. സെമിനാര്‍ സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

വിവിധ വിഭാഗങ്ങള്‍ ഈ സെമിനാറിന്റെ ഭാഗമാകും. മുസ്ലിം സമുദായം, ക്രിസ്തീയ ജന വിഭാഗത്തിലെ വളരെ ആരാധ്യരായ വ്യക്തികള്‍, പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പട്ടികജാതി വിഭാഗം, വീരഭദ്രനെ പോലെയുള്ള പ്രമുഖരടക്കമുള്ളവരും ഇതിന്റെ ഭാഗമാകുന്നു. അങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള ഒരു വലിയ ഐക്യമാണ് ഈ വരുന്ന 15നു കോഴിക്കോട് നടക്കുന്ന സെമിനാറിന്റെ ഭാഗമായി ഉണ്ടാകുക.

ഇന്ത്യയെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ രാഷ്ടമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഏക സിവില്‍ കോഡ്. ഏക സിവില്‍ കോഡ് ബിജെപിക്ക് താത്പര്യമില്ല. പിന്നിലെ ഉദ്ദേശം ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ്. അവര്‍ പറഞ്ഞ മൂന്നാമത്തെ കാര്യമാണിത്. അയോധ്യയില്‍ രാമക്ഷേത്രം അവര്‍ പൂര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. മറ്റൊന്നു കശ്മീരിന്റെ 370ാം വകുപ്പ് എടുത്തു കളഞ്ഞത്. മൂന്നാമത്തെ കാര്യമാണ് ഏക സിവില്‍ക്കോഡ്. പിന്നിലെ ഉദ്ദേശം വര്‍ഗീയ ധ്രൂവീകരണം മാത്രമാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

ചാതുര്‍വര്‍ണ്യം നടപ്പിലാക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഫാസിസത്തിലൂടെ മാത്രമേ അതു നടപ്പാക്കാന്‍ സാധിക്കു. പാര്‍ട്ടി ഫാസിസത്തിലേക്കുള്ള യാത്രയെ തടയാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ തുടക്കം മാത്രമേ അയിട്ടുള്ളു. അതിന്റെ പ്രതിരോധ മാര്‍ഗമെന്ന നിലയിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ഒരു സെമിനാറല്ല ഉദ്ദേശിക്കുന്നത്. നിരവധി സെമിനാറുകള്‍ നടത്തും. കേരളത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായി നിരവധി സെമിനാറുകള്‍ നടക്കാന്‍ പോവുകയാണ്. അതില്‍ പങ്കെടുക്കാവുന്ന എല്ലാവരേയും അണി നിരത്താനാണ് ഉദ്ദേശിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: