IndiaNEWS

വന്ദേഭാരതിൽ കയറാൻ ഉത്തരേന്ത്യയിൽ ആളില്ല; പിന്നെയും വാരിക്കോരി ട്രെയിനുകൾ

ന്യൂഡൽഹി: കയറാൻ ആളില്ലെങ്കിലും കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ഉത്തരേന്ത്യയ്ക്ക് അനുവദിച്ച് കേന്ദ്ര സർക്കാർ.
മധ്യപ്രദേശ്, യുപി അടക്കം ഉത്തരന്ത്യേൻ സംസ്ഥാനങ്ങളിലെ വന്ദേഭാരത്  ട്രെയിനുകളിലാണ് യാത്രക്കാർ ഇല്ലാത്തത്.ഇതിനെ തുടർന്ന് എസി ചെയര്‍കാര്‍ സീറ്റുകളിലടക്കം നിരക്കു കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.അതേസമയം കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രെയിനുകളിൽ യാത്രക്കാര്‍ അധികമാണെങ്കിലും കൂടുതല്‍ വന്ദേഭാരത് അനുവദിച്ചിട്ടുമില്ല.എന്നാല്‍ തെരഞ്ഞെടുപ്പു നടക്കാനുള്ള മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിരവധി പുതിയ വന്ദേഭാരത് ട്രെയിനുകളാണ് ആരംഭിക്കുന്നത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തട്ടകമായ ഗൊരഖ്പുരില്‍നിന്നു ലക്നൗവിലേക്കുള്ള പുതിയ വന്ദേഭാരത് ട്രെയിനിന് ഇന്നലെ പ്രധാനമന്ത്രി മോദി പച്ചക്കൊടി കാട്ടി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയായിരുന്നു നിരക്കു കുറയ്ക്കല്‍ തീരുമാനം.

മധ്യപ്രദേശിലെ ഇൻഡോര്‍-ഭോപ്പാല്‍ വന്ദേഭാരതില്‍ കഴിഞ്ഞ മാസം 21 ശതമാനം യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ട്രെയിനിലെ 80 ശതമാനത്തോളം സീറ്റുകള്‍ കാലിയായാണ് സര്‍വീസ് നടത്തിയത്.

ഭോപ്പാല്‍-ജബല്‍പുര്‍ വന്ദേഭാരതില്‍ 29 ശതമാനം യാത്രക്കാരേ കയറിയുള്ളൂ.നാഗ്പുര്‍- ബിലാസ്പുര്‍ വന്ദേഭാരതില്‍ 55 ശതമാനമാണ് യാത്രക്കാരാണുള്ളത്.

വന്ദേഭാരത് ട്രെയിനുകളില്‍ പലതിലും ആളില്ലാതായതിനെ തുടര്‍ന്നായിരുന്നു നിരക്കുകള്‍ കുറയ്ക്കൽ തീരുമാനം.ശേഷിയുടെ പകുതിയില്‍ താഴെ മാത്രം യാത്രക്കാരുള്ള ട്രെയിനുകളിലെ അടിസ്ഥാന നിരക്കില്‍ പരമാവധി 25 ശതമാനം വരെയാണു നിരക്ക് കുറയ്ക്കുക.എക്സിക്യൂട്ടീവ് ക്ലാസിന് 1,525 രൂപയും എസി ചെയര്‍ കാറിന് 950 രൂപയുമായിരുന്നു നിരക്ക്. ഇതാണ് 25 ശതമാനം വരെ കുറയ്ക്കുക.ഇളവ് ഉടൻ പ്രാബല്യത്തില്‍ വരും.
അതേസമയം ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കു റീഫണ്ട് അനുവദിക്കില്ല.കേരളത്തിലടക്കം യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളിലെ നിരക്കില്‍  കുറവുമുണ്ടാകില്ല.കേരളത്തിൽ കോട്ടയം-ബംഗളൂരു, കണ്ണൂർ-ചെന്നൈ റൂട്ടിൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും കേന്ദ്രം ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

Back to top button
error: