NEWSTech

ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഓഡിറ്ററും ബോര്‍ഡ് അംഗങ്ങളും രാജിവെച്ചു?

ബംഗളുരു: വിദ്യാഭ്യാസ രംഗത്തെ ടെക് സ്റ്റാര്‍പ്പ്അപ്പ് കമ്പനിയായ ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സ്ഥാപനത്തിന്റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡിലോയിറ്റ് ഹസ്‌കിന്‍സ് ആന്റ് സെല്‍സ് രാജിവെച്ചതായി റിപ്പോര്‍ട്ട്. 2022 മാര്‍ച്ചിലും 2021 മാര്‍ച്ചിലും അവസാനിച്ച സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് രാജിയെന്ന് ഡിലോയിറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു ആശയവിനിമയവും ബൈജൂസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഡിലോയിറ്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡിലോയിറ്റ് ഒഴിഞ്ഞ സ്ഥാനത്ത് പുതിയ ഓഡിറ്ററെ ബൈജൂസ് നിയമിച്ചു. ബിഡിഒ (എംഎസ്‌കെഎ ആന്റ് അസോസിയേറ്റ്‌സ്) ആണ് പുതിയ ഓഡിറ്റര്‍. 2022 മുതല്‍ അഞ്ചുവര്‍ഷത്തെ ഓഡിറ്റ് ഇവര്‍ നിര്‍വഹിക്കുമെന്ന് ബൈജൂസ് അറിയിച്ചു. അതിനിടെ ബൈജൂസിന്റെ മൂന്ന് ബോര്‍ഡംഗങ്ങള്‍ രാജിവെച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Signature-ad

പീക്ക് എക്‌സ്വി പാര്‍ട്‌ണേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജിവി രവിശങ്കര്‍, വിവിയന്‍ വു (ചാന്‍ സക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ്), റസല്‍ ഡ്രെയിന്‍ സെന്‍സ്റ്റോക്ക് (പ്രോസസ്) എന്നിവര്‍ രാജിവെച്ചതായാണ് വിവരം. എന്നാല്‍, രാജി ബൈജൂസ് വക്താവ് നിഷേധിച്ചു. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകളെന്നും ബൈജൂസ് കമ്പനി പ്രതികരിച്ചു.

 

Back to top button
error: