LocalNEWS

കാമുകനൊപ്പം മുങ്ങിയ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി, കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

 കാസർകോട് നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബെള്ളൂര്‍  കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രഭാകരന്റെ ഭാര്യ ലക്ഷ്മി(46)യാണ് ഇന്നലെ നാടകീയമായി ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ജൂണ്‍ അഞ്ചിന് ലക്ഷ്മി ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. മുള്ളേരിയയില്‍ ഷോപ്പിംഗ് കോംപ്ലക്സും മറ്റുമുള്ള ശ്രീശ ഭട്ടിനൊപ്പമാണ് ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ലക്ഷ്മി നാട്ടുവിട്ടത്.  ശ്രീശ ഭട്ടിനും ഭാര്യയും രണ്ട് മക്കളുമുണ്ട്. വയനാട് സ്വദേശിയായ പ്രഭാകരന്‍ ഭാര്യ ലക്ഷ്മിയെയും കൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെള്ളൂരിലെത്തുകയും പിന്നീട് കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസമാരംഭിക്കുകയുമായിരുന്നു.

ലക്ഷ്മി ബെള്ളൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ശ്രീശ ഭട്ടുമായി പരിചയപ്പെട്ടത്. തന്റെ തറവാട് വീട്ടില്‍ വിളക്ക് വെക്കാന്‍ ശ്രീശ പ്രഭാകരനെ ചുമതലപ്പെടുത്തിയിരുന്നു. ലക്ഷ്മി ഹോട്ടല്‍ ജോലി അവസാനിപ്പിച്ച് ശ്രീശയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ഇതിനിടെയാണ് ശ്രീശയും ലക്ഷ്മിയും ഇഷ്ടത്തിലായത്. വീടുവിട്ട ലക്ഷ്മി ശ്രീശയുടെ കാറില്‍ കയറി പോകുന്നത്  പലരും കണ്ടിരുന്നു.

Signature-ad

ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെ ഭര്‍തൃമതി ഗോവയിലുണ്ടെന്ന് വ്യക്തമായി. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ ലക്ഷ്മിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ലക്ഷ്മി സ്റ്റേഷനില്‍ ഹാജരായത്. തുടര്‍ന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ലക്ഷ്മിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു.

Back to top button
error: