KeralaNEWS

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസ്: പ്രതിയായ മുൻ പ്രിൻസിപ്പലിന്റെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിലെ പ്രതിയായ മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജുവിന്റെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. ഷൈജു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഹർജി 20 ന് വീണ്ടും പരിഗണിക്കും.

കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നിന്നും പിഴയീടാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. 1,55,938 രൂപയാണ് കോളേജിനോട് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സർവകലാശാല സിന്‍ഡിക്കേറ്റിന്‍റേതാണ് തീരുമാനം.ആൾമാറാട്ടം കണ്ടെത്തിയതിലൂടെ സർവ്വകലാശാല തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇതുവഴിയുണ്ടായ നഷ്ടം കൊളേജിൽ നിന്നും ഈടാക്കുന്നതിന്റെ കൂടി ഭാഗമായാണ് പിഴയിട്ടത്.

Signature-ad

പിഴ അടച്ചില്ലെങ്കിൽ ഈടാക്കാൻ സർവകലാശാലക്ക് വിവിധ മാർഗങ്ങളുണ്ടെന്ന് വൈസ് ചാൻസിലർ ഡോ.മോഹൻ കുന്നുമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് 39 കൗണ്‍സിലർമാരെ അയോഗ്യരാക്കിയിട്ടുണ്ട്. മറുപടി നൽകാത്ത 30 കോളേജുകളോട് ഈ മാസം 20ന് മുമ്പ് മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈസ് ചാൻസിലർ പറഞ്ഞു. ഒരു വിദ്യാർത്ഥി നേതാവിന്‍റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണന്ന് കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളിൽ കണ്ട സർട്ടിഫിക്കററ് സർവകലാശാലയിൽ നിന്നും നൽകിയിട്ടില്ലെന്നും വൈസ് ചാൻസിലർ പറഞ്ഞു.

കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തെ എസ്എഫ്ഐ നേതാവിനെ പിൻവാതിൽ വഴി കൗൺസിലറാക്കിയ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തട്ടിപ്പ് വൻ വിവാദമായിരുന്നു. പ്രായപരിധി കഴിഞ്ഞ എസ്എഫ്ഐ നേതാവ് എ വിശാഖിനെ കൗൺസിലറാക്കാനായിരുന്നു അസാധാരണ കള്ളക്കളി. കേസിൽ കോളേജ് പ്രിൻസിപ്പൽ ഷൈജുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ കഴിയില്ല എന്ന് പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനന്‍റേതായിരുന്നു ഇടക്കാല ഉത്തരവ്. കേസിൽ ഒന്നാം പ്രതിയാണ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു.

Back to top button
error: