KeralaNEWS

പൊതുസ്ഥലങ്ങളില്‍ മാലിന്യമിടുന്നവരെ കുടുക്കാൻ കേരള സർക്കാരിന്‍റെ പുതിയ നീക്കം; മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്‍ക്ക് പാരിതോഷികം!

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാൻ കേരള സർക്കാരിൻറെ പുതിയ നീക്കം. പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനാണ് സർക്കാർ പദ്ധതി. മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ നല്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് സർക്കാരിൻറെ നീക്കം. ഇതിനായി സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കുകയും ചെയ്തു. നിയമലംഘനം അറിയിക്കുന്ന വ്യക്തികൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി 2,500 രൂപ വരെയോ അല്ലെങ്കിൽ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ആണ് പാരിതോഷികമായി ലഭിക്കുക.

പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ തെളിവ് സഹിതം പൊതുജനങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അറിയിക്കാമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻറെ ഉത്തരവിൽ പറയുന്നു. മാലിന്യമുക്ത കേരളം ലക്ഷ്യമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിൻറെ ഭാഗമായാണ് പാരിതോഷികം നല്കുന്നത്. മാലിന്യം നിക്ഷേപിച്ച സ്ഥലം, സമയം, ഫോട്ടോ അല്ലെങ്കിൽ വീഡിയോ ക്ലിപ്പ് എന്നിവയുൾപ്പെടെയുള്ള തെളിവുകളാണ് നല്കേണ്ടത്. ഇതിനായി ഒരു വാട്ട്സ്ആപ്പ് നമ്പറും ഇ-മെയിൽ ഐഡിയും പൊതുജനങ്ങൾക്ക് ലഭ്യമാക്കും.

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിന് സാക്ഷിയാകുന്നവർ നിയമലംഘനം നടത്തുന്നവരേയോ അവരുടെ വാഹനങ്ങളേയോ തിരിച്ചറിയാൻ സഹായിക്കുന്ന തെളിവുകളുമായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയെ സമീപിക്കണം. ഇത്തരത്തിൽ പരാതി കിട്ടിയാൽ ഏഴു ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. നിയമലംഘനം അറിയിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രഹസ്യമായി സൂക്ഷിക്കും. കുറ്റകൃത്യത്തെക്കുറിച്ച് വിവരങ്ങൾ നല്കുന്ന വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ദിവസത്തിനുള്ളിൽ പാരിതോഷിക തുകയെത്തും. മാലിന്യം വലിച്ചറിയുന്നതിനെതിരെയും നിയമ ലംഘനങ്ങൾ അറിയിക്കുന്നവർക്ക് പാരിതോഷികം നല്കുന്നത് സംബന്ധിച്ചും ബോധവൽക്കരണ കാമ്പെയ്നുകൾ വ്യാപകമാക്കാനും ഉത്തരവിൽ നിർദേശമുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പിൻറെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ എൽഎസ് ജിഐ കളുടെ എൻഫോഴ്സ്മെൻറ് സ്ക്വാഡിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉൾപ്പെടുത്താമെന്ന് സംസ്ഥാന പോലീസ് മേധാവി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും കണ്ടുകെട്ടാനും എൻഫോഴ്സ്മെൻറ് സ്ക്വാഡിന് സാധിക്കും. അതുമായി ബന്ധപ്പെട്ട വ്യക്തികളെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും നിയമനടപടി സ്വീകരിക്കാനും പോലീസിൻറെ സഹായത്തോടെ സാധിക്കുമെന്നും പഴയ ഉത്തരവിൽ പറയുന്നു.

‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിൻറെ ആദ്യഘട്ടം 2023 മാർച്ച് 13 മുതൽ 2023 ജൂൺ 5 വരെ നടന്നു. കേരളത്തെ വൃത്തിയായും മാലിന്യമുക്തമായും നിലനിർത്താൻ ആരംഭിച്ച ദ്രുതകർമ പദ്ധതിയുടെ ആദ്യഘട്ട ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഇതിൻറെ ഭാഗമായി ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം ഹരിത സഭകൾ (ഹരിത അസംബ്ലികൾ) സംഘടിപ്പിച്ചു. 2024-ഓടെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ഘട്ടങ്ങളിലായി ‘മാലിന്യമുക്തം നവകേരളം’ കാമ്പയിൻ നടത്തുന്നത്. കാമ്പയിനിൻറെ രണ്ടാം ഘട്ടം 2023 ഒക്ടോബർ 31 ന് സമാപിക്കും.

Back to top button
error: