
തിരുവനന്തപുരം: ബേപ്പൂർ- യുഎഇ സെക്ടറിൽ യാത്രാ കപ്പൽ സർവീസ് എത്രയും വേഗം ആരംഭിക്കാൻ യോജിച്ച പ്രവർത്തനം നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കേരള മാരിടൈം ബോർഡും മലബാർ ഡെവലപ്പ്മെന്റ് കൗൺസിലും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച യാത്രാ കപ്പൽ പദ്ധതി യോഗം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബേപ്പൂർ-ഗൾഫ് സെക്ടറിൽ ആദ്യം ചാർട്ടേഡ് യാത്രാ കപ്പൽ സർവീസും തുടർന്ന് സ്ഥിരം സർവീസും ആരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് ഊർജിത പ്രവർത്തനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടെയുമാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ: എം.കെ.അയ്യപ്പൻ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.മാരി ടൈം ബോർഡ് ചെയർമാൻ എൻ. എസ്. പിള്ള അധ്യക്ഷത വഹിച്ചു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി. ഇ. ചാക്കുണ്ണി വിഷയം അവതരിപ്പിച്ചു.
നോർക്ക റൂട്ട്സ് ജനറൽ മാനേജരും സർക്കാർ അഡീഷണൽ സെക്രട്ടറിയുമായ അജിത് കൊളശ്ശേരി, മലബാർ ഡെവലപ്മെന്റ് കൗൺസിൽ വൈസ് പ്രസിഡന്റ് സുബൈർ കൊളക്കാടൻ, കേരള മാരി ടൈം ബോർഡ് മെമ്പർ അഡ്വ. സുനിൽ ഹരിന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി.പി. സലിംകുമാർ, തുറമുഖ വകുപ്പ് അഡീഷണൽ ഡയറക്ടർ അശ്വിനി പ്രതാപ്, ബേപ്പൂർ പോർട്ട് ഓഫീസർ സിജോ ഗോർഡസ്, കപ്പൽ കമ്പനി പ്രതിനിധികളായ മുരുകൻ, വാസുദേവൻ, സുദർശൻ. പി, അലക്സാം ക്രിസ്തുമസ്, സുരേഷ് കുമാർ. പി, മിനി വിശ്വനാഥ്, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ടി. ജോയ്, അഡീഷണൽ സെക്രട്ടറി സി.പി. അൻവർ സാദത്ത്, മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ വൈസ് പ്രസിഡന്റ് ബേബി കിഴക്കുഭാഗം എന്നിവർ പ്രസംഗിച്ചു.
അമിത വിമാനയാത്രാ നിരക്ക് സാധാരണക്കാരെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അതിനൊരു പരിഹാരം എന്ന നിലയിലാണ് കപ്പൽ സർവീസ് ശ്രമമെന്നും തുറമുഖ, ടൂറിസം മന്ത്രിമാരും കേരള മാരി ടൈം ബോർഡും പൂർണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കൗൺസിൽ പ്രസിഡന്റ് സി. ഇ. ചാക്കുണ്ണി പറഞ്ഞു.





