കാസർകോട്: യുവ വനിതാഡോക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്യാപാടിയിലെ ഗോപാലകൃഷ്ണ ഭട്ടിന്റെയും വിനോദയുടെയും ഏകമകള്‍ ജി.കെ പല്ലവി(25)യാണ് മരിച്ചത്. പല്ലവി ഇന്നലെ രാത്രി 12 മണിവരെ വീട്ടുകാരോട് സംസാരിച്ച ശേഷം തലകറങ്ങുന്നുവെന്ന് പറഞ്ഞ് കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഇന്ന് രാവിലെ 7.30 മണി കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ സംശയം തോന്നി കിടപ്പുമുറി തുറന്ന് നോക്കിയപ്പോള്‍ ജനല്‍ കമ്പിയില്‍ ചൂരിദാറിന്റെ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
മംഗ്ളൂറില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തോളം സുള്ള്യയില്‍ പ്രാക്ടീസ് ചെയ്ത് വന്നിരുന്നു. അടുത്തിടെയായി പ്രാക്ടീസിന് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബദിയടുക്ക എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മാനസിക പ്രയാസം ഉള്ളതിനാല്‍ മരിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നുണ്ടെന്നും മരണത്തില്‍ മറ്റ് സംശയങ്ങള്‍ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
പല്ലവി കുറച്ചു നാളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുവരികയായിരുന്നു. മൂന്ന് മാസമായി ഡിപ്രഷന് മരുന്ന് കഴിച്ചു വന്നിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കി.
ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റി.