IndiaNEWS

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്നു മദ്രാസ് ഹൈക്കോടതി; ആനയെ കേരളത്തിന് കൈമാറണമെന്ന് ഹര്‍ജി

ചെന്നൈ: അരിക്കൊമ്പന്‍ ദൗത്യം വീണ്ടും തുലാസില്‍. അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നതിനെതിരേ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് വിധി.

എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റെബേക്ക ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. അരിക്കൊമ്പനെ എത്രയും പെട്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അരിക്കൊമ്പന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളുണ്ടെന്നും ആന തമിഴ്നാട് വനംവകുപ്പിന് കീഴില്‍ എത്രത്തോളം സുരക്ഷിതനായിരിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കോടതി ചൊവ്വാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ ആനയെ പാര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

മയക്കുവെടി വെച്ചശേഷം അരിക്കൊമ്പനെ കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലേക്കെത്തിക്കാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കോടതിയുടെ ഉത്തരവ് പുറത്തുവന്നത്. ചൊവ്വാഴ്ച വനംവകുപ്പിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമാകും അന്തിമ ഉത്തരവുണ്ടാകുക.

അരിക്കൊമ്പനെ നിലവില്‍ തിരുനെല്‍വേലിയില്‍ നിന്ന് നാല്‍പത് കിലോമീറ്ററോളം മാറി ഗംഗൈകൊണ്ടന്‍ മേഖലയില്‍ എത്തിച്ചിട്ടുണ്ട്. അവിടെ വനംവകുപ്പിന്റെ ഡീര്‍ പാര്‍ക്കിലാണ് അരിക്കൊമ്പന്‍. തിരുനെല്‍വേലിയിലേക്കുള്ള യാത്ര തുടരാന്‍ തന്നെയാണ് വനംവകുപ്പിന്റെ തീരുമാനം.

 

 

Back to top button
error: