KeralaNEWS

കമ്പത്തുനിന്ന് കെട്ടുംകെട്ടി തിരുനല്‍വേലിയിലേക്ക്; ഇനി അരിക്കൊമ്പന്റെ തട്ടകം കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതം

ഇടുക്കി: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച് വീഴ്ത്തിയ ഒറ്റയാന്‍ അരിക്കൊമ്പനെ തിരുനല്‍വേലി കാട്ടിലേക്ക് കൊണ്ടുപോകും. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് ആനയെ കൊണ്ടുപോകുമെന്നാണ് പുറത്തുവരുന്ന വിവരം. മേഘമലയില്‍ തുറന്നു വിടില്ല.

തമിഴ്‌നാട് വനംവകുപ്പാണ് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകള്‍ ബന്ധിച്ച് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് പുറപ്പെട്ടു.

അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യത ഉള്ളതിനാല്‍ എവിടേക്ക് മാറ്റുന്നുവെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. മയക്കുവെടിയേറ്റ അരിക്കൊമ്പന്‍ പാതിമയക്കം വിട്ട നിലയിലാണ്. വാഹനത്തില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും. അരിക്കൊമ്പനുമായി വെള്ളിമല വനത്തിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

രാത്രി ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് അരിക്കൊമ്പന് മയക്കുവെടിവച്ചത്. രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. ഇവയുടെ സഹായത്തോടെയാണ് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും വനത്തിനുള്ളിലേക്കു കടത്തിവിടുക.

മേയ് 27ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പന്‍ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തയാറെടുപ്പുകള്‍ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പന്‍ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചു.

ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രില്‍ 29ന് മയക്കുവെടി നല്‍കി നിയന്ത്രണത്തിലാക്കിയശേഷം ലോറിയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉള്‍വനത്തിലേക്കു മറഞ്ഞ അരിക്കൊമ്പന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ്‌നാട് വനമേഖലയോടു ചേര്‍ന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്.

 

 

 

Back to top button
error: