CrimeNEWS

ഹണിട്രാപ്പിലൂടെ ലക്ഷ്യമിട്ടത് അഞ്ചുലക്ഷം രൂപ; ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം

മലപ്പുറം: കോഴിക്കോട്ട് ഹോട്ടലുടമയെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ലക്ഷ്യമിട്ടത് ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍. എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍ ആദ്യമെത്തിയ ഫര്‍ഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മില്‍ അര മണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലേക്കെത്തുന്നത്. പരിചയക്കാരായതിനാല്‍ മൂവരും സംസാരം തുടര്‍ന്നു.

പെട്ടെന്നു മുറിയിലേക്കു ആഷിഖ് കയറിവന്നതോടെയാണ് രംഗം മാറിയത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്‌നചിത്രം എടുക്കാന്‍ 3 പേരും ചേര്‍ന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്തുനില്‍പ് തുടര്‍ന്നപ്പോഴാണ് ഫര്‍ഹാന ബാഗില്‍ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നല്‍കിയതും ഷിബിലി തലയ്ക്കടിച്ചതും. ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം.

Signature-ad

സംഭവത്തില്‍ പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണു കരുതുന്നതെങ്കിലും പ്രതികളുടെ ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടരും. തെക്കന്‍ ജില്ലയില്‍നിന്നുള്ള ഒരു സുഹൃത്തിനോട് സംഭവ ദിവസം കോഴിക്കോട്ടെത്താന്‍ പറഞ്ഞിരുന്നതായി ഫര്‍ഹാന ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍, മറ്റു തിരക്കുകളുള്ളതിനാല്‍ വരാനാവില്ലെന്ന് ഇയാള്‍ മറുപടി നല്‍കി. ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് ഫര്‍ഹാന ഇക്കാര്യം സമ്മതിച്ചത്. ഇയാള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് നിഗമനം. ഇയാളെ കേസില്‍ സാക്ഷിയാക്കും.

അതേസമയം, അറസ്റ്റിലായ വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടില്‍ മുഹമ്മദ് ഷിബിലി(22), ചളവറ കൊറ്റോടി വീട്ടില്‍ ഖദീജത്ത് ഫര്‍ഹാന(19), ചളവറ സ്വദേശി ആഷിഖ് (ചിക്കു- 23) എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

കസ്റ്റഡി അനുവദിച്ചാല്‍ എരഞ്ഞിപ്പാലം ജംക്ഷനിലെ ‘ഡി കാസ ഇന്‍’ ലോഡ്ജ്, കല്ലായി റോഡ് പുഷ്പ ജംക്ഷനിലെ ഇലക്ട്രിക് ഉപകരണ വില്‍പന സ്ഥാപനം, ട്രോളി ബാഗുകള്‍ വാങ്ങിയ മിഠായിത്തെരുവിലെ കടകള്‍, ഷിബിലി ജോലി ചെയ്ത സിദ്ദീഖിന്റെ ഒളവണ്ണ കുന്നത്തുപാലത്തുള്ള ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഇന്നുതന്നെ പ്രതികളുമായെത്തി തെളിവെടുപ്പ് നടത്തും.

Back to top button
error: