KeralaNEWS

ഫർഹാന ചെറിയ മീനല്ല;ഹോട്ടലുടമയുടെ കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്

പാലക്കാ‌ട്: ഹോട്ടലുടമ തിരൂര്‍ സ്വദേശി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഷിബിലിയും ഫര്‍ഹാനയും തമ്മില്‍ വര്‍ഷങ്ങളുടെ അടുപ്പമെന്ന് പൊലീസ്.ഇരുവരും നിരവധി കേസുകളിൽ പ്രതികളുമാണെന്നു. പോലീസ് അറിയിച്ചു.
ഫര്‍ഹാനക്ക് 12 വയസുള്ളപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ച ഷിബിലിയുടെ പൂര്‍ണനിയന്ത്രണം ഫര്‍ഹാനയുടെ കൈയ്യിലായിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ പിണങ്ങിയതോടെ ഷിബിലിക്കെതിരെ ഫർഹാന ലൈംഗിക പീഡന പരാതിയും നല്‍കിയിരുന്നു. 2018ല്‍ നെന്മാറയില്‍ വഴിയരികില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. 2021ലാണ് ഈ പരാതി നല്‍കുന്നത്. അന്ന് ഷിബിലി ജയിലിലായിരുന്നു. ജയില്‍മോചിതനായതോടെ ഇരുവരും തമ്മില്‍ പഴയ ബന്ധം തുടരുകയായിരുന്നു.
അന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂര്‍ സബ് ജയിലിലായിരുന്നു.ഷിബിലി പുറത്തിറങ്ങിയിട്ടും ഫര്‍ഹാനയുമായി അടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം ഫര്‍ഹാനയുടെ വീട്ടുകാര്‍ക്കുമറിയാമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഫര്‍ഹാനയുടെ വീട്ടിലും ഷിബിലി പോകാറുണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യമായിട്ടുണ്ട്.
ബന്ധുവീട്ടില്‍നിന്ന് അടുത്തിടെ സ്വര്‍ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫര്‍ഹാനയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. കാറല്‍മണ്ണയില്‍ ബന്ധുവീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയപ്പോഴായിരുന്നു ഹര്‍ഫാന സ്വര്‍ണവുമായി മുങ്ങിയത്.ഫർഹാന പറയുന്നത് അനുസരിച്ചായിരുന്നു ഷിബിലി പ്രവർത്തിച്ചിരുന്നതെന്നും വഴിവിട്ട പല കാര്യങ്ങള്‍ക്കും യുവതി ഷിബിലിയെ ഉപയോഗിച്ചിരുന്നെന്നും ഷിബിലിയുടെ വീട്ടുകാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഫര്‍ഹാനയും ഷിബിലിയും വിവാഹം കഴിക്കാൻ ശ്രമിക്കാൻ ശ്രമിച്ചിരുന്നതായി ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റിയും വെളിപ്പെ‌ടുത്തുന്നു. ഷിബിലിയുടെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാല്‍ ആണ് വിവാഹം നടക്കാതിരുന്നത്. ഷിബിലിയുടെ കുടുംബപശ്ചാത്തലവും അത്ര നല്ലതല്ല. ഇയാളുടെ അമ്മ തമിഴ്നാട് സ്വദേശിയോടൊപ്പം പോയതാണ് മഹല്ല് കമ്മിറ്റി വിവാഹം നിഷേധിക്കാൻ കാരണം. ഫര്‍ഹാന പഠിക്കാൻ മിടുക്കിയായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍ മോഷണക്കുറ്റത്തിന് സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റി സെക്രട്ടറി ഹസൻ പറഞ്ഞു.

അതേസമയം സിദ്ദിഖിൻ്റെ മരണത്തിനിടയാക്കിയത് നെഞ്ചിലേറ്റ ചവിട്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. സിദ്ദിഖിൻ്റെ വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ട്. തലയില്‍ അടിയേറ്റ പാടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. മരണശേഷമാണ് ശരീരം വെട്ടിമുറിച്ചതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് കാലുകള്‍ മുറിച്ച്‌ മാറ്റിയതെന്നും സൂചനകളുണ്ട്.

 

സിദ്ദിഖിൻ്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി  ഫര്‍ഹാനയ്ക്കൊപ്പം ചേർന്നാണ്   കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച്‌ കൊലപാതകം നടത്തിയത്.സിദ്ദിഖിന്റെ സ്വത്ത് തട്ടിയെടുക്കാൻ ഫർഹാന ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നാണ് സൂചന. സുഹൃത്ത് ആഷിക്കും ഇതിൽ പങ്കാളിയാണെന്നാണ് പോലീസ് നൽകുന്ന വിവരം.

Back to top button
error: