KeralaNEWS

റബ്ബര്‍ ടാപ്പിങിനിടെ കാട്ടുപോത്തിന്റെ ആക്രമണം; സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷി(35)നാണ് പരിക്കേറ്റത്. സംസാരശേഷിയില്ലാത്ത റിജേഷ് രാവിലെ അച്ഛനൊപ്പം റബ്ബര്‍ ടാപ്പിങിനായാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാവിലെ എട്ട് മണിയോടെ റബ്ബര്‍ ടാപ്പിങ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റിജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

റിജേഷിന്റെ തലയ്ക്കും വയറിനുമാണ് പരിക്കേറ്റത്. റിജേഷിന് സംസാര ശേഷിയില്ലാത്തതിനാല്‍ കാട്ടുപോത്തിന്റെ ആക്രമണം ആദ്യം പിതാവ് അറിഞ്ഞില്ല. പിന്നീട് തിരിഞ്ഞ് നോക്കിയപ്പോഴാണ് മകന്‍ വീണ് കിടക്കുന്നത് കണ്ടത്. കാട്ടുപന്നിയുടെ ആക്രമണം പതിവായ മേഖലയാണിത്. എന്നാല്‍, കാട്ടുപോത്തിനെ മുന്‍പ് ഇവിടെ കണ്ടിട്ടില്ല. എവിടെ നിന്നാണ് ഇവിടെ കാട്ടുപോത്ത് എത്തിയതെന്നാണ് ഇപ്പോള്‍ ജനം ചോദിക്കുന്നത്. റിജേഷിന് ശരീരത്തിന് പുറത്തേക്ക് കാര്യമായ പരിക്കില്ലെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

 

Back to top button
error: