LocalNEWS

മലയോര മേഖലയിലേക്കുള്ള ബസ് സര്‍വിസുകള്‍ വ്യാപകമായി വെട്ടിക്കുറച്ച് കെഎസ്ആർടിസി

കണ്ണൂർ:മലയോര മേഖലയിലേക്കുള്ള ബസ് സര്‍വിസുകള്‍ വ്യാപകമായി വെട്ടിക്കുറച്ച് കെഎസ്ആർടിസി.

ഇരിക്കൂര്‍ മണ്ഡലത്തിലെ മലയോര ഗ്രാമങ്ങളിലെ വിവിധ റൂട്ടുകളില്‍ സര്‍വിസ് നടത്തി വന്നിരുന്ന 20ഓളം സര്‍വിസുകളാണ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കിയത്. വര്‍ഷങ്ങളായി മലയോരത്തെ യാത്രക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്ന ബസ് സര്‍വിസുകളാണ് നിര്‍ത്തലാക്കിയവയില്‍ ഏറെയും. ആലക്കോട്, ശ്രീകണ്ഠപുരം, ഏരുവേശി, നടുവില്‍, പയ്യാവൂര്‍ മേഖലകളിലെ ഗ്രാമീണ പ്രദേശങ്ങളില്‍ ഇത് കടുത്ത യാത്രാദുരിതമാണുണ്ടാക്കുന്നത്.

അതിരാവിലെയും രാത്രി വൈകിയും ഉള്‍പ്പെടെ ഓടിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ സംസ്ഥാനപാതയിലടക്കം മുന്നറിയിപ്പില്ലാതെ പിൻവലിക്കുകയാണുണ്ടായത്.തളിപ്പറമ്ബ്-കുടിയാന്മല ദേശസാല്‍കൃത റൂട്ടിലും പല വണ്ടികളും കാണാനില്ല.സര്‍ക്കാര്‍ ബസിനെ മാത്രം ആശ്രയിച്ച്‌ ഈ റൂട്ടില്‍ നിത്യേന കാത്തിരിക്കുന്ന യാത്രക്കാര്‍ രാത്രിയിലടക്കം വൻതുക നല്‍കി ഏറെദൂരം ഓട്ടോറിക്ഷ ട്രിപ്പ് വിളിക്കേണ്ട ഗതികേടാണ്.

 

വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരും വിദ്യാര്‍ഥികളും ഈ റൂട്ടില്‍ രാത്രി ബസില്ലാതെ പലപ്പോഴും കുടുങ്ങിപ്പോകുന്നത് തുടര്‍ക്കഥയാണ്.ദീര്‍ഘദൂര സര്‍വിസ് വണ്ടികളുടെ സ്ഥിതിയും ഇതു തന്നെയാണ്. കാലപ്പഴക്കം ചെന്ന ബസുകളാണ് ദീര്‍ഘദൂര സര്‍വിസിനായി മലയോരത്ത് എത്താറുള്ളത്. അതിനാല്‍ തുടര്‍ സര്‍വിസ് മിക്കപ്പോഴും ഉണ്ടാവുന്നില്ല.നല്ല ലാഭത്തിലായിട്ടും പല സര്‍വിസുകളും പിൻവലിക്കുന്നത് നേരത്തെ തന്നെ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഇതിനിടയിലാണ് ഇപ്പോൾ ഒരു മുന്നറിയിപ്പും കൂടാതെ സർവീസുകൾ വെട്ടിക്കുറച്ചിരിക്കുന്നത്.

Back to top button
error: