KeralaNEWS

ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് വിജ്ഞാപനമിറങ്ങി; വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവ്!

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് വിജ്ഞാപനമിറങ്ങി. വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവ് ശിക്ഷ. അല്ലെങ്കിൽ 10000 രൂപ പിഴയോ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കണം. അധിക്ഷേപമോ അവഹേളനമോ ഉദ്ദേശിച്ചുള്ള വാക്കുകൾ ഉപയോഗിക്കുന്നതും കുറ്റകരമാണ്. കേസുകളുടെ വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഒരോ ജില്ലയിലും സ്പെഷൽ കോടതിയും സ്പെഷൽ പ്രോസിക്യൂട്ടറുമുണ്ടാകുമെന്നും വിജ്ഞാപനത്തിൽ അറിയിച്ചു.

2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇന്നലെ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ആരോഗ്യപ്രവർത്തകർക്കുനേരെ അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവു ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.

ആരോഗ്യ പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിനു വിധേയനാക്കുകയാണെങ്കിൽ ഒരു വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവു ശിക്ഷയും ഒരു ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസ് രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.

Back to top button
error: